
ദില്ലി: സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഡ് വാക്സിന്‍ അനുമതിക്കുള്ള അപേക്ഷ പരിഗണിക്കാന്‍ ഡ്രഗ്‍സ് കൺട്രോളർ ഓഫ് ഇന്ത്യ വിദഗ്ധ സമിതി യോഗം ചേരും. വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആവശ്യം. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സിഇഒ അദർ പൂനവാലെ പറഞ്ഞു. അതിനിടെ ഓക്സ്ഫോർഡ് വാക്സിന് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകി. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫോഡ് സഹകരണത്തോടെ വാക്സിൻ വികസിപ്പിക്കുന്നത്.
അതേസമയം രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. രണ്ട് വയസ്സുകാരി ഉൾപ്പടെ പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പത്തു ലാബുകളിലായി 107 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 20 പേരിൽ അതിതീവ്രവൈറസ് കണ്ടെത്തിയത്. രോഗം ബാധിച്ചവരിൽ ഉത്തർപ്രദേശിലെ മീററ്റിലെ രണ്ട് വയസുകാരിയും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ച വരെ പ്രത്യേക മുറികളിലാക്കി നീരീക്ഷണത്തിനായി മാറ്റിയതായി കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു.
ഇവരുമായി സമ്പര്‍ക്കമുണ്ടായ സഹയാത്രികർ, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ കണക്കുകൾ പ്രകാരം നവംബർ 25 മുതൽ ഈ മാസം 23 വരെയായി 33,000 യാത്രക്കാരാണ് യുകെയിൽ നിന്ന് തിരിച്ചെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam