
ദില്ലി: പുതിയ കമ്മ്യൂണിക്കേഷന്‍ നിയമം പ്രകാരം സാമൂഹ്യമാധ്യമങ്ങളും ഫോണ്‍ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും എന്നൊരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ പ്രചാരണത്തിന്‍റെ വസ്‌തുത വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തെത്തി. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയ സന്ദേശത്തിന്‍റെ നിജസ്ഥിതിയാണ് പിഐബി ഫാക്ട് ചെക്ക് പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്.
പ്രചാരണം
എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും എന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്. ഒരു സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചാരണം.
വസ്തുത
എന്നാല്‍ ഈ പ്രചാരണം വ്യാജമാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് പിഐബി വിശദീകരിച്ചു. തെറ്റായ സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കരുത് എന്ന് പിഐബി ഫാക്ട് ചെക്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സാമൂഹ്യമാധ്യമങ്ങളും ഫോണ്‍ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുമെന്ന് ഇതാദ്യമല്ല സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സമാന തരത്തിലുള്ള സന്ദേശം 2022ലും പ്രചരിച്ചിരുന്നു. അത് വ്യാജമാണ് എന്ന് വ്യക്തമാക്കി അന്നും പിഐബി ഫാക്ട് ചെക്ക് രംഗത്തെത്തിയതാണ്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളും ഫോണ്‍ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുമെന്ന് സമാന രീതിയിലുള്ള സന്ദേശം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam