പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ

Published : Dec 08, 2025, 03:51 PM IST
girl returns

Synopsis

അച്ഛൻ കനാലിലേക്ക് തള്ളിയിട്ട 17 വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ട് തിരിച്ചെത്തി. മാസങ്ങളായി മരിച്ചെന്ന് കരുതിയിരുന്ന പെൺകുട്ടി, തന്‍റെ അതിജീവനത്തിന്‍റെ കഥ വെളിപ്പെടുത്തുകയും ജയിലിലുള്ള അച്ഛനെ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ചണ്ഡിഗഢ്: മാസങ്ങൾക്ക് മുമ്പ് അച്ഛൻ കൈകൾ കെട്ടി കനാലിലേക്ക് തള്ളിയിട്ടെന്ന് പറയപ്പെട്ട 17 വയസുകാരി അത്ഭുതകരമായി തിരിച്ചെത്തി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലാണ് സംഭവം. പെൺകുട്ടി ഞായറാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും, തന്‍റെ ഭീകരമായ രക്ഷപ്പെടൽ കഥ വെളിപ്പെടുത്തുകയും. അതേസമയം, ജയിലിലുള്ള അച്ഛനെ മോചിപ്പിക്കണമെന്ന് വികാരഭരിതമായി അപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 29നാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ അമ്മയുടെയും മൂന്ന് ഇളയ സഹോദരിമാരുടെയും മുന്നിൽ വെച്ചാണ് അച്ഛൻ സുർജിത് സിംഗ് ഈ ക്രൂരത ചെയ്തത്. മകളുടെ സ്വഭാവത്തിൽ സംശയമുണ്ടായിരുന്ന സുർജിത് സിംഗ്, അവളുടെ കൈകൾ കയറുകൊണ്ട് കെട്ടി കനാലിലേക്ക് തള്ളിയിടുകയായിരുന്നു. ഈ ക്രൂരകൃത്യം മൊബൈലിൽ റെക്കോർഡ് ചെയ്യുകയും അത് വൈറലാവുകയും ചെയ്തിരുന്നു.

കനാലിലേക്ക് തള്ളിയിടുമ്പോൾ, 'ചൽ മർ (പോയി മരിക്ക്)' എന്ന് അയാള്‍ പറയുന്നത് വീഡിയോയിൽ കേൾക്കാമായിരുന്നു. കരഞ്ഞുകൊണ്ട് സഹായത്തിനായി അപേക്ഷിച്ച ഭാര്യയോട്, 'മർനേ ദേ (അവൾ മരിക്കട്ടെ)' എന്നും അയാൾ പറഞ്ഞു. മകളെ വെള്ളത്തിലൂടെ ഒഴുകി പോകുമ്പോൾ 'ബൈ ബൈ' എന്നും അയാൾ കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ കസിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ്പൂർ സിറ്റി പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയും സുർജിത് സിംഗിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നുമുതൽ അയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അതിജീവനത്തിന്‍റെ ധീരകഥ

മാധ്യമങ്ങൾക്ക് മുന്നിൽ പെൺകുട്ടി താൻ എങ്ങനെ രക്ഷപ്പെട്ടുവെന്ന് വെളിപ്പെടുത്തി. കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ടപ്പോൾ കൈകളിലെ കെട്ടുകൾ അത്ഭുതകരമായി അഴിഞ്ഞുപോയെന്ന് അവൾ പറഞ്ഞു. ഒഴുക്കിൽ പോകുമ്പോൾ, വെള്ളത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നിരുന്ന ഒരു ഇരുമ്പ് കമ്പിയിൽ അവളുടെ തലയിടിക്കുകയും, വേദനയോടെയാണെങ്കിലും അത് അവൾക്ക് ജീവൻ രക്ഷിക്കാൻ ഒരു മാർഗ്ഗമായി മാറുകയും ചെയ്തു. അവൾ ആ കമ്പിയിൽ പിടിച്ച് കരയിലെത്തി. അതുവഴി പോയ മൂന്ന് പേരാണ് അവളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. രണ്ട് മാസത്തോളം താൻ അഭയം തേടിയ സ്ഥലം വെളിപ്പെടുത്താൻ പെൺകുട്ടി തയ്യാറായില്ലെങ്കിലും തനിക്ക് സുഖമില്ലായിരുന്നു എന്നും ചികിത്സയിലായിരുന്നു എന്നും പറഞ്ഞു.

'അച്ഛനെ മോചിപ്പിക്കണം'

ഇളയ സഹോദരിമാരെ നോക്കാൻ മറ്റാരുമില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ പെൺകുട്ടി, അച്ഛനെ മോചിപ്പിക്കണമെന്ന് അധികൃതരോട് അപേക്ഷിച്ചു. ആക്രമണ സമയത്ത്, മദ്യലഹരിയിലായിരുന്ന അച്ഛനെ അമ്മ പ്രകോപിപ്പിക്കുകയായിരുന്നു എന്നും അവൾ ആരോപിച്ചു. ബന്ധുക്കളെ വിശ്വാസമില്ലാത്തതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും അവൾ ആവശ്യപ്പെട്ടു. പെൺകുട്ടിയെ ജീവനോടെ കണ്ടെത്തിയതോടെ, കൊലപാതകക്കുറ്റം കൊലപാതക ശ്രമമായി മാറ്റാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യൂറോപ്യൻ യൂണിയൻ നേതാക്കളുമായി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും
രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്