'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു

Published : Dec 07, 2025, 04:22 PM IST
Goa night party fire

Synopsis

നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോളിവുഡ് നൈറ്റിനിടെയുണ്ടായ അപകടത്തിൽ ഇടുങ്ങിയ വഴികളും രക്ഷാപ്രവർത്തനത്തിലെ വെല്ലുവിളികളും ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു. 

പനാജി: വടക്കൻ ഗോവയിലെ അർപോറയിലുള്ള പ്രശസ്തമായ 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. "ബോളിവുഡ് ബാംഗർ നൈറ്റ്" ആഘോഷിക്കുന്നതിനിടെയാണ് ക്ലബ്ബിൽ തീ പടർന്നു പിടിച്ചത്. സംഭവ സമയം ഏകദേശം 100-ഓളം വിനോദസഞ്ചാരികളാണ് ക്ലബ്ബിൽ ഉണ്ടായിരുന്നത്. 'ഷോലെ' സിനിമയിലെ ഹിറ്റ് ഗാനമായ 'മെഹബൂബ ഓ മെഹബൂബ'യുടെ താളത്തിനൊത്ത് ഡാൻസര്‍ ചുവടുവെക്കുന്നതിനിടെയാണ് തീ പടരുന്നത്. ഡാൻസറിന് പിന്നിലുള്ള കൺസോളിന് മുകളിൽ തീ പ്രത്യക്ഷപ്പെടുന്നതാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ കാണുന്നത്. ക്ലബ്ബ് ജീവനക്കാരാണെന്ന് തോന്നിക്കുന്ന രണ്ടുപേർ ഉടൻതന്നെ കൺസോളിന് അടുത്തേക്ക് ഓടിയെത്തി, ഉപകരണങ്ങൾ മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. തുടക്കത്തിൽ അവിടെ ഉള്ളവര്‍ കാര്യമായ പേടിയില്ലാതെ പെരുമാറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ തീ പടര്‍ന്നതോടെ ആര്‍ട്ടിസ്റ്റുകൾ ഉപകരണങ്ങൾ അടക്കം ഉപേക്ഷിച്ച് ഓടിമാറുന്നതും നിമിഷങ്ങൾക്കകം നർത്തകിയും ജീവനക്കാരുമടക്കം പുറത്തേക്ക് പോകുന്നതും കാണാം.

തിരക്കും രക്ഷാപ്രവർത്തനത്തിലെ വെല്ലുവിളിയും

തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തീ പടർന്നതിനു ശേഷം ഇടുങ്ങിയ വഴിയും, പുറത്തുകടക്കുന്നതിനുള്ള വഴിയുടെ കാര്യത്തിലുള്ള അറിവില്ലായ്മയും ദുരന്തവ്യാപ്തി വർദ്ധിപ്പിച്ചുവെന്നാണ് ദൃക്‌സാക്ഷികളും അഗ്നിശമന സേനാംഗങ്ങളും പറയുന്നത്. മരിച്ചവരിൽ പലരും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റു ചിലര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ചില വിനോദസഞ്ചാരികളും ജീവനക്കാരും താഴത്തെ അടുക്കള ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച്, അവിടെ കുടുങ്ങിപ്പോവുകയും ചെയതു. നിശാക്ലബ്ബിലേക്കുള്ള വഴികൾ ഫയർ എഞ്ചിനുകൾക്ക് കടന്നുപോകാൻ കഴിയാത്തവിധം ഇടുങ്ങിയതായിരുന്നു. അതിനാൽ ഫയർ എഞ്ചിനുകൾ ഏകദേശം 400 മീറ്റർ അകലെയാണ് നിർത്തിയിട്ടത്. ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കി.

 

 

മുഖ്യമന്ത്രിയുടെ പ്രതികരണം

ഗോവയിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിരീക്ഷണം: "പ്രാഥമിക അന്വേഷണത്തിൽ തീപിടിത്തം മുകൾനിലയിൽ നിന്നാണ് ആരംഭിച്ചതെന്ന് തോന്നുന്നു. വാതിലുകൾ വളരെ ഇടുങ്ങിയതുകൊണ്ട് ചിലർക്ക് മാത്രമേ രക്ഷപ്പെടാൻ കഴിഞ്ഞുള്ളു.തീവ്രത വർധിച്ചതോടെ മറ്റുള്ളവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. വെൻ്റിലേഷൻ സൗകര്യമില്ലാത്തതിനാൽ അടിത്തട്ടിലേക്ക് പോയ പലരും ശ്വാസംമുട്ടി മരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ടലിൻ്റെ ജനറൽ മാനേജർമാർക്കും ഉടമയ്ക്കും എതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഫയർ സേഫ്റ്റിയും നിർമ്മാണ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉറങ്ങിപ്പോയി, ഒന്നും അറിഞ്ഞില്ല, ഇന്ത്യൻ പെണ്‍കുട്ടിക്ക് അമേരിക്കയിൽ തീപിടിത്തത്തിൽ ദാരുണാന്ത്യം
തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ