അണ്ണാ ഡിഎംകെ നേതാവും മുന്‍ നീലഗിരി എംപിയുമായ സി ഗോപാലകൃഷ്ണനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ചെന്നൈ: ദീപാവലി തലേന്നാള്‍ മദ്യപിച്ച് വിവസ്ത്രനായി പരാക്രമം നടത്തിയ മുന്‍ എംപിക്കെതിരെ (Former MP) കേസ്. അണ്ണാ ഡിഎംകെ (AIADMK) നേതാവും മുന്‍ നീലഗിരി എംപിയുമായ സി ഗോപാലകൃഷ്ണനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അയല്‍വീട്ടിലെ ഗൃഹനാഥന്‍റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത് എന്നാണ് കുനൂര്‍ നഗര്‍ പൊലീസ് (Police) പറയുന്നത്.
ദീപാവലിതലേന്ന് മദ്യലഹരിയില്‍ നൂല്‍ബന്ധം പോലും ഇല്ലാതെയാണ് മുന്‍ എംപി അയല്‍വാസിയുടെ വീട്ടില്‍ കയറി ചെന്നത്. തുടര്‍ന്ന ഇവിടെ ഇയാള്‍ ബഹളം വയ്ക്കുകയും മറ്റും ചെയ്തു. ഇതോടെ ഓടിക്കൂടിയ നാട്ടുകാരില്‍ പലരും ഈ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. തുടര്‍ന്നും ഗോപാലകൃഷ്ണന്‍റെ പരാക്രമം തുടര്‍ന്നപ്പോള്‍ ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു എന്നാണ് വീഡിയോയില്‍ വ്യക്തമായത്.
പരിക്ക് പറ്റിയ മുന്‍ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ദീപാവലി സീസണില്‍ മദ്യ ദുരന്തം
അതേ സമയം ദീപാവലി ദിനത്തിനോട് അടുത്ത് ബീഹാറില്‍ സംഭവിച്ച വ്യാജ മദ്യ ദുരന്തത്തിൽ മരണം 38 ആയി. ബേട്ടിയിൽ 15 ഉം ഗോപാൽഗഞ്ചിൽ 11 ഉം മുസാഫർപൂർ ഹാജിപൂർ എന്നിവിടങ്ങളിൽ ആറ് പേരുമാണ് മരിച്ചത്. അതേസമയം കുറ്റക്കാരെ പിടികൂടുമെന്നും മദ്യത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24ന് സിവാൻ ജില്ലയിലും ഒക്ടോബർ 28ന് സാരായ ജില്ലയിലും എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത് സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം വെസ്റ്റ് ചാമ്പാരനിലും വിഷമദ്യ ദുരന്തം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ ആറ് പേര്‍ എങ്കിലും വ്യാജമദ്യം കഴിച്ച് മരണപ്പെട്ടുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലര്‍ക്കും ചര്‍ദ്ദിയും, തലവേദനയും, കാഴ്ച പ്രശ്നവും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രഥമിക അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സാധിക്കൂ എന്നുമാണ് ഗോപാൽഗഞ്ച് ജില്ല ജില്ല എസ്.പി ഉപേന്ദ്ര നാഥ് വര്‍മ്മ പറയുന്നത്. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും തെല്‍ഹുവാ ഗ്രാമത്തില്‍ ക്യാംപ് ചെയ്ത് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.