
ഗാന്ധിനഗർ: അസം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. എഐസിസിയുടെ നടപടികളും. സംസ്ഥാനത്തെ ആഭ്യന്തര കലഹവുമാണ് കോണ്‍ഗ്രസ് വിടാന്‍ കാരണമെന്നാണ് ഭൂപന്‍ ബോറയുടെ പ്രതികരണം.
ഒടുവില്‍ ഭൂപന്‍ ബോറയും ബിജെപിയിലേക്ക്. ഹിമന്ത ബിശ്വ ശര്‍മ്മക്ക് പിന്നാലെ ബോറയും പാര്‍ട്ടി വിട്ടതോടെ അസമില്‍ കോണ്‍ഗ്രസിനേല്‍ക്കുന്നത് കനത്ത തിരിച്ചടി. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് ബോറ ഇന്ന് അംഗത്വം സ്വീകരിച്ചു. മറ്റൊരു കോണ്‍ഗ്രസ് നേതാവായ സഞ്ജു ബോറയും ഭൂപന്‍ ബോറക്കൊപ്പം ഇന്ന് ബിജെപിയില്‍ ചേര്‍ന്നു.ഇന്നലെ ഗുവാഹത്തിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഭൂപന്‍ ബോറ ഇന്ന് ബിജെപിക്കാരനായത്. മികച്ച രാജ്യ തന്ത്രജ്ഞനെയാണ് അമിത് ഷായില്‍ കണ്ടെതെന്നായിരുന്നു പ്രതികരണം.
കഴിഞ്ഞ 16ന് ബോറ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചിരുന്നെങ്കിലും ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിയടക്കം നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പിസിസി അധ്യക്ഷന്‍ ഗൗരവ് ഗോഗോയ് വീിട്ടില്‍ ചെന്ന് കാല് പിടിക്കും പോലെ ബിജെപിയിലേക്ക് പോകരുതെന്ന് അഭ്യര്ത്ഥിച്ചു. നോക്കട്ടെയെന്ന് മറുപടി പറഞ്ഞെങ്കിലും പിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കൊപ്പം പ്രത്യക്ഷപ്പെട്ട് ബിജെപിയിലേക്കെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പിസിസി അധ്യക്ഷനായി ഗൗരവ് ഗോഗോയിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചതായിരുന്നു ഭൂപന്‍ ബോറയുടെ പ്രകോപനത്തിന് ഏറ്റവുമൊടുവിലത്തെ കാരണം. 32 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് ബോറ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയത്. ബിജെപിയിലെത്തിയ ബോറയെ വിജയ സാധ്യതയുള്ള സീറ്റ് നല്‍കി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് മുഖ്യമന്ത്രി തന്നെ ഹിമന്ത ബിശ്വ ശര്‍മ്മ തന്നെ പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam