
ജെലോര്‍: രാജസ്ഥാനിൽ 95 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരന് അത്ഭുതകരമായ രക്ഷപ്പെടല്‍. 10 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ജെലോറിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് നാലുവയസുകാരനായ അനിലിപ്പോള്‍ ഉള്ളത്.
രാജസ്ഥാനിലെ ജെലോറിലാണ് നാലു വയസ്സുകാരനായ അനിൽ ദെവാസി വീടിനടുത്തുള്ള കുഴൽ കിണറിൽ വീണത്. കളിച്ചു കൊണ്ടിരിക്കെ കിണറിലേക്ക് എത്തി നോക്കിയ കുട്ടി കാല് തെന്നി ഉള്ളിലേക്ക് വീഴുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് അനിലിൻറെ അച്ഛൻ നാഗറാമിൻറെ തന്നെ കൃഷിസ്ഥലത്ത് ഈ കിണർ കുഴിച്ചത്. കുട്ടി കിണറിലേക്ക് വീഴുന്നത് കാണാനിടയായ അയൽവാസി ഒച്ച വെച്ച് ആളെ കൂട്ടിയതിനാൽ രക്ഷാപ്രവർത്തനം ഉടൻ തന്നെ തുടങ്ങാനായി.
എൻഡിആർഎഫും, സംസ്ഥാന ദുരന്ത നിവാരണ സേനയും ഒന്നിച്ച് നടത്തിയ രക്ഷപ്രവർത്തനം 10 മണിക്കൂറിലധികം നീണ്ടു. കുട്ടി ഉറങ്ങാതിരിക്കാൻ രക്ഷാപ്രവര്‍ത്തന സമയത്തുടനീളം രക്ഷാപ്രവർത്തകർ അവനോട് സംസാരിച്ചുകൊണ്ടിരുന്നു. അനിലിന് ഭക്ഷണവും ശ്വാസതടസ്സമുണ്ടാകാതിരിക്കാൻ ഓക്സിജനും അടക്കമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഒടുവിൽ പുറത്തെത്തിച്ച കുട്ടിയെ ജെലോറിലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam