
ദില്ലി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. നാവികസേനയും, വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും സേനകളെ യോജിപ്പിച്ച് നിര്‍ത്തല്‍ ശ്രമകരമായ ദൗത്യമാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. രാഷ്ട്രീയ ചായ്‍വുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ നിന്നും അകന്നാണ് പ്രവര്‍ത്തിക്കുന്നത്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ബിപിൻ റാവത്ത് ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
read more: ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു
മ്യാൻമറിലും പാക് അധീന കശ്മീലിലും നടത്തിയ മൂന്ന് മിന്നലാക്രമണങ്ങൾ, പൗരത്വനിയമഭേദഗതി, ജമ്മുകശ്മീരിന്‍റെ വിഭജനം തുടങ്ങിയ രാഷ്ട്രീയ തീരുമാനങ്ങളിലെ പ്രസ്താവനകൾ തുടങ്ങിയവ ഉണ്ടായ സംഭവബഹുലമായ മൂന്ന് വര്‍ഷത്തിന് ശേഷമാണ് കരസേനയുടെ തലപ്പത്ത് നിന്ന് ജനറൽ ബിപിൻ റാവത്ത് വിരമിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്. പ്രതിരോധ സേനകളുടെ സമ്പൂർണ്ണ വികസനത്തിന് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും കരസേന നൽകിയ യാത്രയയപ്പില്‍ ഇന്നലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
read more: സർജിക്കൽ സ്ട്രൈക്കുകളുടെ പിന്നിലെ മാസ്റ്റർ മൈൻഡ്, ജനറൽ ബിപിൻ റാവത്ത് എന്ന ആർമി ചീഫ്
65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.
'കരസേന മേധാവി രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല'; വിവാദ പരാമര്‍ശത്തില്‍ കരസേനയുടെ മറുപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam