താൽക്കാലിക റോഡ് നിർമ്മിച്ചാണ് ഇവിടെ കുടുങ്ങിയവരെയും വാഹനങ്ങളെയും ബോർഡർ റോഡ് ഓർഗനൈസേഷൻ രക്ഷപ്പെടുത്തിയത്.
ഷിംല: കനത്ത മഴയേയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ സിസുവില്‍ കുടങ്ങിയ മലയാളികളില്‍ ഒരുസംഘം മണാലിയിലെത്തി. ലേയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈക്ക് യാത്രാസംഘം സിസുവില്‍ അരക്കിലോമീറ്ററോളം റോഡ് ഒലിച്ചുപോയതിനെ തുടര്‍ന്ന് ഇവിടെ കുടുങ്ങുകയായിരുന്നു. ഭക്ഷണവും വെള്ളവും തീർന്ന അവസ്ഥയിലായിരുന്നു സംഘം. താൽക്കാലിക റോഡ് നിർമ്മിച്ചാണ് ഇവിടെ കുടുങ്ങിയവരെയും വാഹനങ്ങളെയും ബോർഡർ റോഡ് ഓർഗനൈസേഷൻ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ മൂലം ദേശീയപാതയിലെ അടക്കം ഗതാഗതം തടസപ്പെട്ട നിലയിലാണ്. തകര്‍ന്ന റോഡുകള്‍ ബോർഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു. പശ്ചിമബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി തുടരുകയാണ്. നാളെ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിരവധി സ്ഥലങ്ങളില്‍ ആളുകള്‍ കുടങ്ങിക്കിടക്കുന്നതിനാല്‍ എല്ലാവരെയും സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് നടത്തുന്നത്.