വലിയ പ്രതീക്ഷയോടെ കോൺഗ്രസ് വിട്ട് എഎപിയിലേക്ക് പോയി, ഒടുവിൽ നിരാശനായി മടങ്ങിയെത്തി, ഗുജറാത്തിൽ സംഭവിക്കുന്നത്!

By Web TeamFirst Published Nov 4, 2022, 9:34 PM IST
Highlights

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഗുജറാത്തിലെ കോൺഗ്രസിനെ കൈവിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്ന നേതാവായ ഇന്ദ്രനീൽ രാജ്‍ഗുരുവാണ് ഇപ്പോൾ പാർട്ടിയിലേക്ക് മടങ്ങിയെത്തിയത്.

അഹമ്മദാബാദ്: തിയതി പ്രഖ്യാപിച്ചതോടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം അത്യന്ത്യം ആവേശത്തിലായിട്ടുണ്ട്. അതിനിടയിൽ നേതാക്കളുടെ കൂടുമാറ്റവും പതിവു പോലെ തുടരുകയാണ്. കുടുമാറ്റത്തിന്‍റെ ഏറ്റവും പുതിയ സംഭവം കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിലേക്ക് പോയ നേതാവ് തിരികെ കോൺഗ്രസിലെത്തി എന്നതാണ്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഗുജറാത്തിലെ കോൺഗ്രസിനെ കൈവിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്ന നേതാവായ ഇന്ദ്രനീൽ രാജ്‍ഗുരുവാണ് ഇപ്പോൾ പാർട്ടിയിലേക്ക് മടങ്ങിയെത്തിയത്. മുൻ എം എൽ എ ആയ ഇന്ദ്രനീൽ രാജ്‍ഗുരു മടങ്ങിയെത്തിയത് വലിയ മുതൽകൂട്ടാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ആപ് ദേശീയ ജോയിന്‍റ് സെക്രട്ടറിയായി പ്രവ‍ർത്തിക്കവെയാണ് ഇന്ദ്രനീൽ പാർട്ടിവിട്ട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്. മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തതാണ് ഇദ്ദേഹം തിരികെ പോകാൻ കാരണമെന്നാണ് ആപ് നേതാക്കൾ പറയുന്നത്.

ഗുജറാത്ത് അങ്കം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടം വിധിയെഴുതുന്നത് 89 മണ്ഡലങ്ങളാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന്  93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4. 9 കോടി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 51, 782 പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ഒറ്റഘട്ടമായിരുന്നു തെരഞ്ഞെടുപ്പ്. 

അതേസമയം ഗുജറാത്ത് നിയമസഭയുടെ കാലാവധി കഴിയുന്നതിന് 110 ദിവസം മുന്‍പാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഫെബ്രുവരി പതിനെട്ടിനേ നിയമസഭയുടെ കാലാവധി കഴിയു. അതിനാല്‍ പ്രഖ്യാപനം വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കമ്മീഷന്‍റെ വാദം. ഹിമാചല്‍ നിയമസഭയുടെ കാലാവധി ജനുവരി 8 ന് കഴിയും. ശൈത്യകാലം ശക്തമാകാന്‍ സാധ്യതയുള്ളതിനാലാണ്  അവിടെ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതെന്നും കമ്മീഷന്‍ വിശദീകരിച്ചു. കളിയില്‍ തോറ്റ ടീം അമ്പയറെ കുറ്റം പറയുന്നത് പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

click me!