
ഛണ്ഡീഗഡ്: ഹരിയാനയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത അഞ്ച് കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി. ഷെല്ലി ചൗധരി (നാരായൺഗഡ്), രേണു ബാല (സാധൗറ), മുഹമ്മദ് ഇല്ല്യാസ് (പുനാന), മുഹമ്മദ് ഇസ്രായേൽ (ഹാത്തിൻ), ജർനൈൽ സിംഗ് (രതിയ) എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കരംവീർ സിംഗ് ബൗദ്ധിന് വോട്ട് ചെയ്യാനുള്ള പാർട്ടി നിർദേശം ലംഘിച്ചതിൻ്റെ പേരിലാണ് നടപടി.
സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതിയുടെ ശുപാർശ പ്രകാരം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെയാണ് ഹരിയാന പി.സി.സി അധ്യക്ഷൻ റാവു നരേന്ദർ സിംഗ് നടപടി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നെങ്കിലും ഇത് മറികടന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗദ്ധാണ് വിജയിച്ചത്. എന്നാൽ മറ്റൊരു സീറ്റിൽ ബിജെപിയുടെ സഞ്ജയ് ഭാട്ടിയയും വിജയിച്ചു. എന്നാൽ തങ്ങൾ പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട എംഎൽഎമാരാ ഷെല്ലി ചൗധരി, രേണു ബാല, ജർനൈൽ സിംഗ് എന്നിവർ പ്രതികരിച്ചു. അതേസമയം മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഇസ്രായേൽ എന്നിവർ പാർട്ടി നേതൃത്വത്തിൻ്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam