
ദില്ലി: നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷക്ക് കേന്ദ്രസേന വിന്യസിക്കാൻ തീരുമാനം. പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപ്പേപ്പർ എത്തിക്കുന്നതിന് സിആർപിഎഫ്, സിഐഎസ്എഫ് സുരക്ഷ ഒരുക്കും. 551 പരീക്ഷ നഗരങ്ങളിൽ നിന്ന് പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിനാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഒഎംആർ പേപ്പറുകൾ തിരികെ കൊണ്ടുപോകുന്നതിനും സുരക്ഷ ഒരുക്കും. ചോദ്യപേപ്പറുകൾ വിവിധ ഇടങ്ങളിൽ എത്തിക്കുന്നതിന്റെ ചുമതല വ്യോമ സേനക്കാണ് നൽകിയിരിക്കുന്നത്.
അതേസമയം നീറ്റ് യുജി പുനഃപരീക്ഷയിൽ പുതിയ മാറ്റങ്ങളുമായി നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി. ഈ വർഷം മുതൽ 195 മിനിട്ടാണ് പരീക്ഷാ സമയം. അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണവരെ ചോദ്യ പേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായി നൽകിയിരുന്ന പേജുകളുടെ എണ്ണം രണ്ട് എണ്ണമായിരുന്നു. ഈ മാറ്റങ്ങളോടെയാണ് ജൂൺ 21ന് പുനഃപരീക്ഷ നടപ്പാക്കുക.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) രംഗത്തെത്തിയിരുന്നു. പൂനെയിൽ സമരം നടത്തി തുടക്കുമിടുകയും ചെയ്തു. ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ അനാസ്ഥ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കും വരെ സമാധാനപരമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി ജെ പി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam