
ഹൈദരാബാദ്: വനിതാ ഐപിഎസ് ഓഫീസർ ട്രെയിനിയുടെ പരാതിയിൽ സഹപ്രവർത്തകനെതിരേ പൊലീസ് കേസെടുത്തു. ഹൈദരാബാദിൽ പ്രൊബേഷനിലുള്ള വനിതാ ഐപിഎസ് ട്രെയിനിയുള്ള പരാതിയിലാണ് മറ്റൊരു ഐപിഎസ് ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരേ പൊലീസ് കേസെടുത്തത്. നിരന്തരം ശല്യപ്പെടുത്തിയെന്നും മോശംരീതിയിൽ പെരുമാറിയെന്നും ഉപദ്രവിച്ചെന്നും സ്വകാര്യവീഡിയോ പകർത്തിയെന്നുമാണ് 30-കാരിയായ ഐപിഎസ് ട്രെയിനിയുടെ പരാതി.
ജൂൺ 23-ന് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചാണ് ഉദയ് കൃഷ്ണ ഉപദ്രവം ആരംഭിച്ചതെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥ ആരോപിക്കുന്നത്. വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് പുറമേ സഹപ്രവർത്തകരുടെ മുന്നിൽവെച്ച് തന്നെക്കുറിച്ച് അശ്ലീല പരാമർശം നടത്തി. വിവാഹിതയായ താനും ട്രെയിനി ബാച്ചിലെ മറ്റൊരു ഉദ്യോഗസ്ഥനുമായും ബന്ധമുണ്ടെന്നും ആരോപിച്ചു. ഈ ആരോപണം ശരിയാണെന്ന് സമ്മതിക്കാൻ തന്നെ നിർബന്ധിച്ചു. മാത്രമല്ല, ഇതിന്റെ പേരിൽ അസഭ്യവർഷം നടത്തിയതായും പരാതിയിലുണ്ട്.
ഉദയ് കൃഷ്ണ തന്റെ മൊബൈൽഫോൺ ബലമായി പിടിച്ചുവാങ്ങി സ്വകാര്യ ചാറ്റുകൾ പരിശോധിക്കാൻ ശ്രമിച്ചെന്നാണ് മറ്റൊരു ആരോപണം. ബലമായി ഒരു മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി ഫോണിന്റെ പാസ് വേഡ് ആവശ്യപ്പെട്ടു. ചാറ്റുകൾ കാണിക്കാൻ നിർബന്ധിച്ചു. ജൂലായ് ഒൻപതാം തീയതി ഉദയ് കൃഷ്ണയുടെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി ഉപദ്രവിച്ചു. മുടി പിടിച്ചുവലിക്കുകയും ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയുംചെയ്തു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ഈ സമയം തന്റെ മുന്നിലേക്ക് കോണ്ടം പാക്കറ്റുകൾ വലിച്ചെറിഞ്ഞു. ഇതിനുപിറ്റേദിവസം മോശമായരീതിയിൽ തന്നെ സ്പർശിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
തന്റെ സ്വകാര്യ ദൃശ്യങ്ങൾ ആരോപണവിധേയനായ ഉദയ് കൃഷ്ണ ഫോണിൽ പകർത്തിയെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ഈ വീഡിയോ ഭർത്താവിന് അയച്ചുനൽകി ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും തന്റെ സൽപ്പേര് കളങ്കപ്പെടുത്താനും മോശമായി ചിത്രീകരിക്കാനുമാണ് പ്രതി ശ്രമിച്ചതെന്നും ഐപിഎസ് ഉദ്യോഗസ്ഥ ആരോപിച്ചു.
ഉദ്യോഗസ്ഥയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ശല്യംചെയ്തതിനും ഉൾപ്പെടെയാണ് ഉദയ് കൃഷ്ണയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam