
ദില്ലി: ജമ്മുകശ്മീരിലെ ഓപ്പറേഷൻ മഹാദേവിൽ നിർണായക വിവരങ്ങൾ നൽകിയത് ആട്ടിടയന്മാരെന്ന് സേനാവൃത്തങ്ങൾ. ഭീകരർ ഉപയോഗിച്ചിരുന്ന അൾട്രാസെറ്റുകളിലെ സിഗ്നലുകൾ ചോർത്തിയത് വഴിത്തിരിവായെന്നും കൃത്യമായ നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത് എന്നും സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരൻ സുലൈമാൻ പാക്ക് സേനയിലെ മുൻ കമാൻഡോ ആണെന്നും സൈന്യം അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ എന്ന് സൈന്യം ചൂണ്ടിക്കാട്ടുന്ന സുലൈമാൻ ഷായാണ് കൊല്ലപ്പെട്ടത്. 2024 ഒക്ടോബറിൽ നടന്ന സോനാമാർഗ് ടണൽ ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന ജിബ്രാൻ എന്ന ഭീകരനും കൊല്ലപ്പെട്ടു. ഹംസ അഫ്‌ഗാനി എന്നയാളാണ് കൊല്ലപ്പെട്ട മൂന്നാമൻ. ഒരു എം4 കാർബിൻ റൈഫിളും രണ്ട് എകെ റൈഫിളുകളും വെടിയുണ്ടകളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തി.
കഴിഞ്ഞ 14 ദിവസമായി ഈ മേഖല കേന്ദ്രീകരിച്ച് സൈന്യം നിരീക്ഷണം നടത്തിയിരുന്നു. ഭീകരർ ഉപയോഗിച്ചിരുന്ന അൾട്രാ സെറ്റുകളിലെ സിഗ്നലുകൾ ചോർത്തിയത് വഴിത്തിരിവായി. ഉൾവനത്തിലേക്ക് നീങ്ങിയ ഭീകരർ മറ്റൊരു ആക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരൻ സുലൈമാൻ നേരത്തെ പാക്ക് സേനയിലെ കമാൻഡോയായിരുന്നു.
ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഹർവാനിലെ മുൾനാർ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതിനിടെ ദൂരെ നിന്ന് രണ്ട് റൗണ്ട് വെടിയൊച്ചകൾ കേട്ടതോടെയാണ് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയത്. ഏപ്രിൽ 22 ന് നടന്ന രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. വിനോദസഞ്ചാരികളായി പഹൽഗാമിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെ പിടികൂടാൻ സാധിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഈ സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam