ഇന്ത്യൻ 'ബോൾട്ട്' ട്രാക്കിലേക്കില്ല, സായ് അധികൃതരോട് നിലപാട് അറിയിച്ച് ശ്രീനിവാസ് ഗൗഡ

By Web TeamFirst Published Feb 16, 2020, 7:57 PM IST
Highlights

ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ശ്രീനിവാസ ഗൗഡയ്ക്ക് സായ് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരുന്നു. കമ്പള ഓട്ട മല്‍സരത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരഞ്ഞെടുക്കപ്പെട്ടത്

ബെംഗളൂരു: കമ്പള മത്സരത്തിൽ ഞെട്ടിക്കുന്ന വേഗത്തിൽ നൂറ് മീറ്റർ ദൂരം ഓടിയെത്തിയ ശ്രീനിവാസ ഗൗഡ സായ് സംഘടിപ്പിക്കുന്ന ട്രയൽസിൽ പങ്കെടുക്കില്ല. മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരന്‍ ശ്രീനിവാസ് ഗൗഡയ്ക്ക് തിങ്കളാഴ്ച ബെംഗലുരുവില്‍ വച്ച് ട്രയല്‍സ് നടത്താനായിരുന്നു തീരുമാനം. എന്നാൽ 'കമ്പള മത്സരത്തിൽ ശ്രദ്ധിക്കാനാണ് താല്പര്യം ' എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ശ്രീനിവാസ ഗൗഡ. കമ്പള മത്സരത്തിൽ 100 മീറ്റർ  9.55 സെക്കൻഡിലാണ് ശ്രീനിവാസ ഓടിയെത്തിയത്.

ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ശ്രീനിവാസ ഗൗഡയ്ക്ക് സായ് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരുന്നു. കമ്പള ഓട്ട മല്‍സരത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരഞ്ഞെടുക്കപ്പെട്ടത്. 28കാരനായ ശ്രീനിവാസ് 142 മീറ്റര്‍ കമ്പള ഓട്ടം 13.42 സെക്കന്‍റിൽ പൂര്‍ത്തിയാക്കി. ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം മത്സരാര്‍ത്ഥി ഓടുന്നതാണ് കമ്പള ഓട്ടം. 

നിര്‍മാണത്തൊഴിലാളിയായ ശ്രീനിവാസിന്‍റെ മിന്നുന്ന പ്രകടനം ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലാണെന്നായിരുന്നു ചില കണക്കുകള്‍ വ്യക്തമാക്കിയത്. 140 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ വേഗം കണക്കുകൂട്ടിയാല്‍ നീറുമീറ്റര്‍ ദൂരം 9.55 സെക്കന്‍റില്‍ ശ്രീനിവാസ് പൂര്‍ത്തിയാക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കണക്ക. ഇത് ലോകചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡിനേക്കാള്‍  0.03 സെക്കന്‍റ് മുന്നിലാണ്. തെക്കന്‍ കര്‍ണാടകയിലെ മൂഡബിദ്രി സ്വദേശിയാണ് ശ്രീനിവാസ്. ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരം പ്രകടനങ്ങള്‍ കായിക മന്ത്രാലയം ശ്രദ്ധിക്കുമോയെന്നും നിരവധിപ്പേര്‍ പ്രതികരിച്ചിരുന്നു. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഇതിന് മറുപടിയുമായി എത്തി. ശ്രീനിവാസ് ഗൗഡയെ സായ് സെലക്ഷന് ക്ഷണിക്കുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കുകയായിരുന്നു. 

ഒളിപിംക്സ് പോലെയുള്ള കായിക മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യതയെക്കുറിച്ച് ആളുകള്‍ക്ക് അറിവില്ലായ്മയുണ്ട്. അത്ലറ്റിക്സില്‍ പരിശോധിക്കപ്പെടുന്നത് മനുഷ്യന്‍റെ ശക്തിയും സഹനശക്തിയുമാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. പല ആളുകളുടേയും കഴിവുകള്‍ വേണ്ട രീതിയില്‍ പരിശോധിക്കപ്പെടാതെ പോകാറുണ്ടെന്ന് റിജിജു എഎന്‍ഐയോട് പറഞ്ഞു. ഇതിന് മുന്‍പും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായവര്‍ക്ക് അവസരം നല്‍കാന്‍ കിരണ്‍ റിജിജു തയ്യാറായിരുന്നു. 

click me!