
ദില്ലി: ജമ്മു കശ്മീരിലും അതിർത്തി പ്രദേശങ്ങളിലും പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങളിലും അതിനെ തുടർന്നുണ്ടായ തിരിച്ചടികളിലും നിലപാട് ലോകത്തോട് നിലപാട് വ്യക്തമാക്കാൻ ഇന്ത്യ. എംപിമാരുടെ പ്രതിനിധിസംഘങ്ങൾ ഘട്ടം ഘട്ടമായി നാളെ യാത്ര തിരിക്കുമ്പോൾ നിർണായക തീരുമാനങ്ങളാണ് കൈകൊണ്ടിട്ടുള്ളത്. യുഎന്നിൽ ചൈനയും പാകിസ്ഥാനുമൊഴികെ എല്ലാ രക്ഷാ സമിതി അംഗങ്ങളെയും കാണാനാണ് തീരുമാനം.
ഒമാൻ ഒഴികെയുള്ള എല്ലാ ജിസിസി അംഗരാജ്യങ്ങളെയും കാണും. ഏഴ് പ്രതിനിധി സംഘങ്ങൾക്കുമൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. വിവിധ സർക്കാർ, ജനപ്രതിനിധികളെ കാണാൻ തീരുമാനിച്ചു. കൂടിക്കാഴ്ചകൾ രാഷ്ട്രീയ നേതൃത്വങ്ങളിൽ മാത്രമൊതുങ്ങില്ല. മാധ്യമപ്രവർത്തകർ, ഇൻഫ്ലുവൻസർമാർ, ഏൻജിസികൾ, തിങ്ക് ടാങ്കുകൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തെയും കാണും.
യുഎൻ രക്ഷാ സമിതി അംഗങ്ങൾക്ക് മുന്നിൽ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് മുന്നിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താനും സമ്മർദ്ദം ചെലുത്തും. കശ്മീർ അവിഭാജ്യഘടകമാണ് എന്ന വാദം ഉയർത്തി ഉഭയകക്ഷി ചർച്ചകളിൽ ഒരു രാജ്യങ്ങളുടെയും മധ്യസ്ഥത വേണ്ടെന്ന നിലപാടിൽ ഇന്ത്യ ഉറച്ച് നിൽക്കും. അമേരിക്കയിൽ ജനപ്രതിനിധികളെ കാണാനും റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്താനും തീരുമാനിച്ചു. ട്രംപിനെ കാണാൻ ഇത് വരെ ധാരണയായിട്ടില്ല. പാകിസ്ഥാൻ ജൂലൈയിൽ യുഎൻ രക്ഷാ സമിതി അധ്യക്ഷ സ്ഥാനം നേടും. അതിന് മുൻപ് എല്ലാ സന്ദർശനങ്ങളും പൂർത്തിയാക്കാനാണ് ഇന്ത്യയുടെ തീരുമാനം. എന്നാൽ സിന്ധൂനദീജലക്കരാർ മരവിപ്പിച്ചതിൽ പുനഃപരിശോധന ഇല്ലെന്നും കരാർ മരവിപ്പിച്ചത് തുടരുമെന്ന നിലപാടിലും ഇന്ത്യ ഉറച്ച് നിൽക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam