
ഹൈദരാബാദ്: തനിക്ക് യുഎസ് സന്ദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിന്‍റെ നടപടി തെലങ്കാനയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ലണ്ടൻ സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച ഹൈദരാബാദിൽ തിരിച്ചെത്തിയ ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇത് രേവന്ത് റെഡ്ഡിക്കുള്ള അനുമതി നിഷേധിക്കലല്ല, മറിച്ച് തെലങ്കാനയിലെ നാല്കോടി ജനങ്ങളോടുള്ള അനാദരവാണ്. ഗുജറാത്തിന്റെ ആധിപത്യ മനോഭാവമാണ് ഇതിന് പിന്നിൽ. തെലങ്കാനയുടെ വളർച്ചയും വികസനവും തടസ്സപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്"- രേവന്ത് റെഡ്ഡി വിമർശിച്ചു.
കേന്ദ്ര നടപടി ഫെഡറലിസത്തിന്‍റെ തത്വങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഭരണാധികാരികളും വിദേശയാത്രകൾ നടത്താറുള്ള കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു- "മോദി ബിജെപിയും രേവന്ത് കോൺഗ്രസുമാണ്; മോദി ഗുജറാത്തും രേവന്ത് തെലങ്കാനയുമാണ്. കേന്ദ്രം ഉന്നയിക്കുന്ന രാഷ്ട്രീയ കാരണം ഇതാണോ? തെലങ്കാനയ്‌ക്കെതിരെ ഗുജറാത്ത് നടത്തുന്ന ഗൂഢാലോചനയെ ശക്തമായി അപലപിക്കുന്നു" വെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പാർലമെന്‍റിൽ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയെ കായിക-നിക്ഷേപ ഹബ്ബാക്കി മാറ്റാനും പ്രമുഖ ആഗോള സർവ്വകലാശാലകളെ സംസ്ഥാനത്തേക്ക് ക്ഷണിക്കാനുമായിരുന്നു യാത്രയെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
ഓഗസ്റ്റ് 24: ഹാർവാർഡ് സർവകലാശാല, എംഐടി കാമ്പസ് സന്ദർശനങ്ങൾ
ഓഗസ്റ്റ് 25: ബോസ്റ്റണിൽ വെർജീനിയ ടെക് സർവകലാശാല പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച
ഓഗസ്റ്റ് 26: ന്യൂയോർക്കിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിക്കുന്ന സംഗമം
ഒരേ തരത്തിലുള്ള പരിപാടികളായിരുന്നിട്ടും യുകെ യാത്രയ്ക്ക് അനുമതി നൽകുകയും യുഎസ് യാത്രയ്ക്ക് നിഷേധിക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു.
യുഎസിൽ തീരുമാനിച്ച പരിപാടികൾ മുഖ്യമന്ത്രി വഹിക്കുന്ന ഔദ്യോഗിക പദവിക്ക് അനുയോജ്യമല്ലാത്തതിനാലാണ് യു.എസ് സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം യുകെ സന്ദർശനത്തിന് മന്ത്രാലയം അനുമതി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam