
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ കള്ളപ്പണ വേട്ട (Kanpur Raid ). കള്ളപ്പണവുമായി ബന്ധപ്പെട്ട റെയിഡിൽ കാൺപൂർ വ്യവസായി പീയൂഷ് ജെയിനെ ജി എസ് ടി ഇൻ്റലിജൻസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയിഡിൽ 257 കോടി രൂപയാണ് പിടികൂടിയത്. ഇയാളുടെ കാൺപൂരിലെ വസതിയിൽ നിന്നും പല സംസ്ഥാനങ്ങളിലായുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കണ്ടെത്തിയത്.
വീട്ടിൽ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്. 5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. കണ്ടെയിനർ ലോറിയിലാണ് ഉദ്യോഗസ്ഥർ പണം കൊണ്ടുപോയത്. പീയൂഷ് ജെയിൻ ഷെൽ കമ്പനികൾ വഴി പണം വകമാറ്റിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
കാൺപൂരിൽ വ്യവസായിയുടെ വീട്ടിൽ നിന്ന് കോടികൾ പിടിച്ചു, 36 മണിക്കൂർ നീണ്ട റെയ്ഡ്
പീയൂഷ് ജെയിന്റെ വീട്ടിൽ പ്ലാസ്റ്റിക് കവറിൽ റിബ്ബൺ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കറൻസികൾ സൂക്ഷിച്ചിരുന്നത്. നോട്ടു കെട്ടുകൾ കണ്ട് കണ്ണ് തള്ളിയ അവസ്ഥയിലായിരുന്നു പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ അവസ്ഥ. പിയൂഷ് ജെയിന്റെ കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കാൺപൂരിലെ വസതിയിൽ നിന്നുമാണ് പണം പിടികൂടിയത്. വീടിന് പുറമേ ഓഫീസിലും കോൾഡ് സ്‌റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലും പരിശോധന നടത്തി. ഒടുവിൽ കണ്ടെയിനർ എത്തിച്ചാണ് പണം പൊലീസ് ഇവിടെ നിന്നും മാറ്റിയത്.
ഇയാളുടെ ഉടമസ്ഥതയിൽ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. സമാജ്‌വാദി പാർടിയുടെ പേരിൽ ‘സമാജ്‌വാദി അത്തർ’ പുറത്തിറക്കിയത് ജെയിനാണെന്നും ഇവർ പറയുന്നു. ഇയാളുടെ സഹോദരൻ പമ്മി ജെയിൻ മുതിർന്ന എസ്പി നേതാവാണ്. അതേസമയം പിയൂഷ് ജെയിനുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു.
അലമാര നിറയെ പണം, 3 നോട്ടെണ്ണല്‍ യന്ത്രം, പരിശോധനയിൽ വ്യാപാരി കുടുങ്ങി,കോടികളുടെ കള്ളപ്പണം പിടികൂടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam