
ന്യൂയോർക്ക്: 3 മിനിറ്റ് ദൈർഘ്യമുള്ള സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കുപ്രസിദ്ധനായ ഇന്ത്യൻ വംശജനായ സിഇഒയ്ക്കും തൊഴിൽ നഷ്ടം. വിശാൽ ഗാർഗിനെ സ്വന്തം കമ്പനിയായ ബെറ്റർ ഹോം ആൻഡ് ഫിനാൻസ് ആണ് ഓഗസ്റ്റ് 3ന് വിശാൽ ഗാർഗിനേയും പിരിച്ച് വിട്ടത്. ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് കമ്പനി ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് തീരുമാനം എത്തുന്നത്. ലൂയിസിന് ബോർഡിൽ സ്ഥാനം നൽകാൻ തക്ക രീതിയിൽ വിശ്വസിച്ചരുന്നതായാണ് വിശാൽ ഗാർഗ് വിശദമാക്കുന്നത്. 2021ൽ ക്രിസ്തുമസിന് മുന്നോടിയായി ആയിരുന്നു വിശാലിന്റെ കൂട്ടപ്പിരിച്ച് വിടൽ. നിലവിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഭരണസമിതി വിശാലിനെ പുറത്താക്കിയത്.
കമ്പനിയുടെ ഡയറക്ടർ ബോർഡിൽ പുതിയതായി എത്തിയ ഡാനിയൽ ലൂയിസിനെ താൽക്കാലിക സിഇഒയായി നിയമിച്ചു. വിശാൽ ഗാർഗിന്റെ തീരുമാനങ്ങളിലെ വീഴ്ചകൾ, പെരുമാറ്റ ദൂഷ്യം, വിശ്വസനീയതയില്ലായ്മ എന്നിവയാണ് പുറത്താക്കലിന് കാരണമായി ബോർഡ് വ്യക്തമാക്കിയത്. കൂടാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ 2022 മുതൽ കമ്പനിക്ക് 1.5 ബില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചതായും ഓഹരി മൂല്യത്തിൽ 90 ശതമാനത്തിലധികം ഇടിവുണ്ടായതായും ബോർഡ് ചൂണ്ടിക്കാട്ടി. ഗൃഹവായ്പാ പ്രക്രിയകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശാൽ ഗാർഗ് 2014ൽ ബെറ്റർ സ്ഥാപിച്ചത്.
2021 ഡിസംബറിലെ കൂട്ട പിരിച്ചുവിടലിനേ തുടർന്ന് താൽക്കാലികമായി മാറിനിന്ന അദ്ദേഹം പിന്നീട് കമ്പനിയിലേക്ക് തിരിച്ചെത്തിയെങ്കിലും ആ സംഭവം ബെറ്ററിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ കമ്പനി ലാഭത്തിലേക്ക് തിരിച്ചെത്തുന്ന നിർണായക ഘട്ടത്തിലാണ് തന്നോട് ഈ ചതി ചെയ്തതെന്ന് വിശാൽ ഗാർഗ് ആരോപിക്കുന്നത്. പുറത്താക്കലിനെ നിയമപരമായി നേരിടാൻ ഒരു പ്രമുഖ നിയമ സംവിധാനത്തെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam