'ഒരുകുടുംബത്തിന് വേണ്ടി മുഴുവൻ അഹിന്ദു സമൂഹത്തെയും അകറ്റി നിർത്തുന്നു'; കോൺ​ഗ്രസിനെതിരെ കർണാടകയിലെ മുസ്ലിം ന്യൂനപക്ഷം രം​ഗത്ത്

Published : Apr 16, 2026, 09:59 PM IST
Congress flag

Synopsis

ഒരു കുടുംബത്തിന് വേണ്ടി കോൺഗ്രസ് പാർട്ടി മുസ്ലിം സമൂഹത്തെ അവഗണിക്കുന്നുവെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് ആരോപിച്ചു. ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർത്ഥിക്ക് ടിക്കറ്റ് നിഷേധിച്ചതും നേതാക്കൾക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തതും ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പിന്തുണയെ കോൺഗ്രസ് നിസ്സാരമായി കാണുന്നുവെന്ന് നേതാക്കൾ പറഞ്ഞു.

ബെം​ഗളൂരു: മുസ്ലീം നേതാക്കൾക്കെതിരെ ഏകപക്ഷീയമായ നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച്, ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് കർണാടക യൂണിറ്റ് പ്രസിഡന്റ് മുഫ്തി ഇഫ്തിക്കർ അഹമ്മദ് ഖാസിമി രം​ഗത്ത്. ഒരു കുടുംബത്തിനായി കർണാടകയിലെ മുഴുവൻ അഹിന്ദു സമൂഹത്തെയും അകറ്റി നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നതിൽ പാർട്ടി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് സംയുക്ത പത്രസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ്, ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വിശദീകരണം തേടുകയും ചെയ്യണമായിരുന്നു. പകരം, ഏകപക്ഷീയമായ രീതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ അബ്ദുൾ ജബ്ബാറിനുമേൽ സമ്മർദ്ദം ചെലുത്തിയതായും തുടർന്ന് അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നസീർ അഹമ്മദിനെ നീക്കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ബി വൈ രാഘവേന്ദ്രയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ ഷാമണൂർ ശിവശങ്കരപ്പയ്‌ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഖാസിമി ചോദിച്ചു. അദ്ദേഹം നടത്തിയത് പാർട്ടി വിരുദ്ധ പ്രവർത്തനമായിരുന്നില്ലേയെന്നും ഖാസിമി ചോദിച്ചു. ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ഉണ്ടായിരുന്നിട്ടും ഒരു മുസ്ലീം സ്ഥാനാർത്ഥിക്ക് ടിക്കറ്റ് നിഷേധിച്ചതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഏകദേശം 80,000 വോട്ടുകൾ ഉണ്ടായിരുന്നിട്ടും, ഞങ്ങൾക്ക് പ്രാതിനിധ്യം നിഷേധിക്കപ്പെട്ടുവെന്നും രാഷ്ട്രീയ കുടുംബങ്ങങ്ങൾക്കായി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 20ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടതായും പിന്നീട് എംഎൽഎ റിസ്വാൻ അർഷാദിൻ്റെ വസതിയിൽ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുമായി ചർച്ച നടത്തിയതായും ഉലമ-ഇ-കർണാടക പ്രതിനിധികൾ പറഞ്ഞു. ദാവണഗെരെ സൗത്തിൽ ന്യൂനപക്ഷ സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുമായും പാർട്ടി ഹൈക്കമാൻഡുമായും ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. എന്നിരുന്നാലും, ഒരേ കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഞെട്ടലുണ്ടാക്കിയെന്നും അവർ പറഞ്ഞു.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സർവേ ഫലങ്ങൾ പ്രകാരം ന്യൂനപക്ഷങ്ങളിൽ നിന്ന്, പ്രത്യേകിച്ച് മുസ്ലീങ്ങളിൽ നിന്ന്, കോൺഗ്രസിന് വൻതോതിലുള്ള പിന്തുണ ലഭിച്ചതായും ഇത് പാർട്ടിയെ അധികാരത്തിലെത്താൻ സഹായിച്ചതായും ഉലമ പ്രതിനിധികൾ പറഞ്ഞു. എന്നാൽ തങ്ങളുടെ പിന്തുണ കോൺ​ഗ്രസ് നിസ്സാരമായി കാണുന്നുവെന്ന ധാരണ ഇപ്പോൾ ശക്തിപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭാവി നടപടികൾ തീരുമാനിക്കുന്നതിനായി ഉലമ ബോഡി സമൂഹത്തിനുള്ളിൽ കൂടിയാലോചനകൾ നടത്തുമെന്ന് മതനേതാക്കൾ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രഞ്ച് പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി; ഹോര്‍മുസിലെ സ്വതന്ത്ര സഞ്ചാരത്തിന്‍റെ പ്രധാന്യം ചര്‍ച്ചയായെന്ന് മോദി
കേരളത്തിന് 30 എംപിമാർ, തമിഴ്നാടിന് 59, ലോക്സഭയിൽ ഉറപ്പ് നൽകി അമിത് ഷാ; മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ ആശങ്കക്ക് മറുപടി