'വിജയിയെ തടയണം, സാക്ഷികളെ സ്വാധീനിക്കും'; കരൂർ ദുരന്തത്തിൽ ഹർജിയുമായി ഡിഎംകെ നേതാവ്, അടിയന്തരമായി വാദം കേൾക്കാൻ സുപ്രീംകോടതി

Published : Jul 07, 2026, 09:50 AM IST
Vijay

Synopsis

ജൂലായ് പത്താം തീയതി മുഖ്യമന്ത്രി വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനവും കൂടിക്കാഴ്ചയും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നാണ് മുതിർന്ന അഭിഭാഷകനായ ഹുസേഫ അഹമദി വഴി സമർപ്പിച്ച ഹർജിയിലെ ആരോപണം.

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരേ ഡിഎംകെ നേതാവ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. കരൂർ ദുരന്തത്തിൽ സാക്ഷികളെ സ്വാധീനിക്കുന്ന നടപടികളിൽനിന്നും പ്രസ്താവനകളിൽനിന്നും ഇരുവരെയും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎംകെ സെക്രട്ടറി ആർ എസ് ഭാരതി സുപ്രീംകോടതിയെ സമീപിച്ചത്.

ജൂലായ് പത്താം തീയതി മുഖ്യമന്ത്രി വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനവും കൂടിക്കാഴ്ചയും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നാണ് മുതിർന്ന അഭിഭാഷകനായ ഹുസേഫ അഹമദി വഴി സമർപ്പിച്ച ഹർജിയിലെ ആരോപണം. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്നും ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തിങ്കളാഴ്ച ഹർജി പരി​ഗണിച്ച ജസ്റ്റിസുമാരായ അഹസനുദ്ദീൻ അമാനുള്ള, ഷീൽ നാ​ഗു എന്നിവർ അധ്യക്ഷന്മാരായ ബെഞ്ച് ഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കാമെന്നും അറിയിച്ചു.

നേരത്തേ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നൽകിയിരുന്നു. വിജയ്ക്കെതിരേ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. കരൂർ ദുരന്തത്തിൽ പ്രതികളായവരിൽ ചിലർ ഇന്ന് തമിഴ്നാട് സർക്കാരിലെ മന്ത്രിമാരാണ്. അതിനാൽ അവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചേക്കും. ജൂലായ് പത്തിന് വിജയ് കരൂർ സന്ദർശിക്കുമ്പോൾ ഇരകളുടെ കുടുംബാം​ഗങ്ങൾക്ക് സർക്കാർ ജോലി വാ​ഗ്ദാനവും നഷ്ടപരിഹാരവും പ്രഖ്യാപിച്ചേക്കാം. അതിനാൽ, ഇത്തരം പ്രഖ്യാപനങ്ങൾ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷികളായ സാധാരണക്കാരെ സ്വാധീനിക്കാനിടയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രി ആഥവ് അർജുന ജൂലായ് രണ്ടിന് നടത്തിയ പ്രസ്താവനയെയും ​ഹർജിയിൽ ചോദ്യംചെയ്യുന്നുണ്ട്.

2025 സെപ്റ്റംബറിലാണ് കരൂരിൽ ടിവികെ റാലിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിച്ചത്. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് 2025 ഒക്ടോബറിൽ സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് മൂന്നുതവണയാണ് വിജയ് ചോദ്യംചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജരായത്. അതേസമയം, കരൂർ ദുരന്തത്തിന് പിന്നിലെ ഡിഎംകെയുടെ ​ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെയും വിജയിന്റെയും ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുലയൂട്ടുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി, കുഞ്ഞ് കട്ടിലിൽ നിന്നു വീണു', പറഞ്ഞത് നുണ:11 മാസം പ്രായമുള്ള മകളെ ചവിട്ടി നിലത്തിട്ടത് പിതാവ്, അറസ്റ്റ്
ഹെഡ്ലൈറ്റ് കത്തിയില്ല, മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ; നടപടിയുമായി കെകെആർടിസി, സംഭവം കർണാടകയിൽ