
ദില്ലി: വിവാദ കാർഷികനിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ((Samyukta Kisan Morcha) നാളെ നടത്തുന്ന ഭാരത് ബന്ദിന്(Bharat Bandh)പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സമാധാനപരമായി നടക്കുന്ന ബന്ദിന് കോൺഗ്രസ് പാർട്ടിയുടെയും പ്രവർത്തകരുടെയും പൂർണ പിന്തുണയുണ്ടാകും. കർഷകരുടെ അവകാശങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ കരി നിയമമായ കാർഷികനിയമത്തിനെതിരെ പോരാട്ടം നടത്താൻ അവരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നും കെസി വേണുഗോപാൽ ട്വീറ്റ് ചെയ്തു.
സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികളും വിവിധ ട്രേഡ് യൂണിയനുകളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഭാരത് ബന്ദിന്റെ ഭാഗമാകും. ഇതോടെ കേരളത്തിൽ ബന്ദ് ഹർത്താലാകുമെന്ന് ഉറപ്പായി. രാജ്യത്തെ എല്ലാ ജനങ്ങളും പ്രതിഷേധത്തിൽ അണിചേരണമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് ആഭ്യർത്ഥിച്ചു.
മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam