Latest Videos

യുപിയില്‍ വന്‍ ഹിറ്റായി ലുലു മാള്‍; ഒരാഴ്ചയ്ക്കുള്ളിൽ എത്തിയത് ലക്ഷക്കണക്കിന് ജനങ്ങള്‍, വമ്പന്‍ കുതിപ്പ്

By Web TeamFirst Published Jul 19, 2022, 5:32 PM IST
Highlights

ഒരാഴ്ചയ്ക്കുള്ളിൽ, ലഖ്‌നൗക്കാരുടെ ഏറ്റവും ജനപ്രിയമായ ഷോപ്പിംഗ്, വിനോദ കേന്ദ്രമായി മാറിയിരിക്കുകയാണ് ലുലു മാൾ. മാൾ തുറന്ന് ആദ്യ ആഴ്ചയിൽ ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. വാരാന്ത്യത്തിൽ 2.5 ലക്ഷം പേർ മാൾ സന്ദർശിച്ചു

ലഖ്നൗ : ലഖ്നൗവിൽ പ്രവർത്തനം തുടങ്ങിയ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ കർശന നിലപാടുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രി കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി ഉറപ്പാക്കാനും ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചു. 

പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുളള പ്രതിഷേധങ്ങൾ വെച്ചുപൊറുപ്പിക്കില്ല. മതസ്പർദ്ധ വളർത്താനും അരാജകത്വം സൃഷ്ടിയ്ക്കാനും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ വീഡിയോ കോൺഫറൻസിൽ യോഗി നിർദേശിച്ചു. 

'ലഖ്‌നൗ മാളിൽ നമസ്കരിച്ചത് അമുസ്‌ലീങ്ങളല്ല'; വിശദീകരിച്ച് യുപി പൊലീസ്

ഷോപ്പിംഗ് വിനോദ കേന്ദ്രമായി ലഖ്നൗവിൽ തുറന്ന ലുലു മാളിനെ രാഷ്ട്രീയ വൈര്യത്തിന്‍റെ കേന്ദ്രമാക്കാനും, അതിന്‍റെ പേരിൽ അനാവശ്യ പ്രസ്താവനകൾ  ഇറക്കി പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ജനങ്ങളെ വഴി തടയാനും ശ്രമം നടക്കുന്നു. ലഖ്നൗ ഭരണകൂടം ഇതിനെതിരെ കർശന നടപടി തുടരുമ്പോഴും, മതസ്പർദ്ധ വളർത്താനും പ്രശ്നങ്ങളുണ്ടാക്കാനും ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലുലു മാളിന്‍റെ പ്രവർത്തനത്തിനാവശ്യമായ എല്ലാ സുരക്ഷയും ഒരുക്കാൻ യോഗി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ലഖ്നൗ ഭരണകൂടം വിഷയം ഗൗരവമായി കാണണമെന്നും യോഗി വ്യക്തമാക്കി. പ്രതിഷേധം തെരുവിൽ കൊണ്ടുവരുന്നതും അതിരുകടക്കുന്നതും കർശനമായി നേരിടണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.

ഒരാഴ്ചയ്ക്കുള്ളിൽ മാൾ സന്ദർശിച്ചത് ഏഴ് ലക്ഷം പേർ

ഒരാഴ്ചയ്ക്കുള്ളിൽ, ലഖ്‌നൗക്കാരുടെ ഏറ്റവും ജനപ്രിയമായ ഷോപ്പിംഗ്, വിനോദ കേന്ദ്രമായി മാറിയിരിക്കുകയാണ് ലുലു മാൾ. മാൾ തുറന്ന് ആദ്യ ആഴ്ചയിൽ ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. വാരാന്ത്യത്തിൽ 2.5 ലക്ഷം പേർ മാൾ സന്ദർശിച്ചു.  ലുലു ഹൈപ്പർമാർക്കറ്റിലും ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്ക് അനുഭവപ്പെട്ടു.  

മാളിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച  ലഖ്‌നൗ നിവാസികൾക്ക് ലുലു മാള്‍ അധികൃതര്‍ നന്ദി അറിയിച്ചു. ലുലു മാൾ  നൽകുന്ന സമാനതകളില്ലാത്ത ആഗോള അനുഭവത്തിന്റെ സാക്ഷ്യമാണ് ലഭിച്ച സന്ദർശകരുടെ ഒഴുക്ക്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഷോപ്പിംഗിനും വിനോദത്തിനും നഗരവാസികളുടെ പ്രിയപ്പെട്ട ഇടമായി ലുലു മാൾ മാറിയെന്ന് മാൾ ജനറൽ മാനേജർ സമീർ വർമ പറഞ്ഞു.  തിരക്ക് കാരണം  മിക്കവർക്കും മാളിൽ പ്രവേശിക്കാനാകാതെ തിരിച്ചു പോകേണ്ടതായും വന്നു.  ദൂരപ്രദേശങ്ങളായ  കാൺപൂർ, ഗോരഖ്പൂർ, പ്രയാഗ് രാജ്,  വാരണാസി,  ഡൽ ഹി എന്നിവിടങ്ങളിൽ  നിന്നും ആളുകൾ മാളിലെത്തിയതായി  ലുലു മാൾ ജനറൽ മാനേജർ സമീർ വർമ്മ  പറഞ്ഞു

ലഖ്നൗ അമർ ഷഹീദ് പാത്, ഗോൾഫ് സിറ്റിയിൽ  22 ലക്ഷം  ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ലുലു മാളിൽ  ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, യൂണിക്ലോ, ഡെക്കാത്‌ലോൺ, സ്റ്റാർബക്സ്, നൈക്ക ലക്സ് , കല്യാൺ ജ്വല്ലേഴ്സ്, കോസ്റ്റ കോഫി, ചില്ലീസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ നിരവധി ബ്രാൻഡുകളുണ്ട്.  

കൂടാതെ 1600 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള 25 ബ്രാൻഡ് ഔട്ട്‌ലെറ്റുകളുള്ള ഒരു വലിയ ഫുഡ് കോർട്ടും മാളിനെ കൂടുതൽ ജനപ്രിയമാക്കുന്നു.  ആഭരണങ്ങൾ, ഫാഷൻ, പ്രീമിയം വാച്ച് ബ്രാൻഡുകൾ എന്നിവയുടെ വിപുലമായ സെലക്ഷനുകളുള്ള ഒരു പ്രത്യേക വിവാഹ ഷോപ്പിംഗ് ഏരിയയും  ലഖ്‌നൗ ലുലു മാളിനെ വേറിട്ടതാക്കുന്നു. 3,000-ലധികം വാഹനങ്ങൾക്കായി പ്രത്യേക മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യവും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

click me!