
ചെന്നൈ: രാഷ്ട്രപതിയുടെ റഫറൻസിലൂടെയുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിൽ സുപ്രീം കോടതിയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതായി എം കെ സ്റ്റാലിൻ വിമര്‍ശിച്ചു. ഗവർണർമാരെ ഉപയോഗിച്ച് സർക്കാരുകളെ ദുർബലപ്പെടുത്താനുള്ള നീക്കമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ അധികാരത്തെയും മഹത്വത്തെയും കേന്ദ്രം നേരിട്ട് വെല്ലുവിളിക്കുന്നു എന്ന് കുറ്റപ്പെടുത്തിയ സ്റ്റാലിന്‍, ബിജെപി ഇതര പാർട്ടികൾ തമിഴ്നാടിന്‍റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാട് ജയിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.
ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണ്ണര്‍ക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് രാഷ്ട്രപതിയുടെ റഫറന്‍സിലൂടെ കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. ഭരണഘടനയില്‍ പറയാത്ത സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധകാരമുണ്ടോയെന്നതടക്കം 14 ചോദ്യങ്ങള്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് ഉന്നയിച്ചു. കോടതിക്ക് ഭരണഘടന വ്യവസ്ഥകള്‍ പുനര്‍ നിര്‍വചിക്കാന്‍ വിശേഷാല്‍ അധികാരമുണ്ടോയെന്നും രാഷ്ട്രപതി ചോദിച്ചു.
ബില്ലുകള്‍ തീര്‍പ്പാക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ഒരുമാസം മുതല്‍ മൂന്ന് മാസം വരെ, രാഷ്ട്രപതിക്ക് മൂന്ന് മാസം വരെയുമാണ് സമയം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഈ സമയ പരിധി നിശ്ചയിച്ചുള്ള ഉത്തരവിറക്കിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതിനെതിരെ ഹര്‍ജികള്‍ എത്തിയ സാഹചര്യത്തിലാണ് സുപ്രീംകോടതി നിര്‍ണ്ണായക ഉത്തരവ് നല്‍കിയത്. രണ്ടംഗ ബഞ്ചിന്‍റെ ഉത്തരവിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാതെയാണ് രാഷ്ട്രപതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇത് തിരുത്താനുള്ള നീക്കം നടത്തുന്നത്. ഭരണ ഘടനയുടെ 143 ഒന്ന് അനുച്ഛേദ പ്രകാരമുള്ള അവകാശം വിനിയോഗിച്ചാണ് രാഷ്ട്രപതി സുപ്രീംകോടതിയോട് 14 ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഭരണഘടന ബഞ്ച് രൂപീകരിച്ച് സുപ്രീംകോടതിക്ക് രാഷ്ട്രപതിക്ക് മറുപടി നല്‍കേണ്ടി വരും. ഇതുവഴി രണ്ടംഗ ബഞ്ചിന്‍റെ ഉത്തരവ് തല്‍ക്കാലം നടപ്പാക്കാതിരിക്കാനുള്ള വഴിയാണ് കേന്ദ്രം തേടുന്നത്.
ബില്ലുകള്‍ മുന്നിലെത്തുമ്പോള്‍ ഗവര്‍ണ്ണര്‍ക്കും, രാഷ്ട്രപതിക്കും ഭരണഘടന വിവേചനാധികാരം നല്‍കുന്നില്ലേയെന്നതാണ് ഒരു ചോദ്യം. ഗവര്‍ണ്ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം പാലിക്കുക നിര‍്‍ബന്ധമാണോയെന്ന ചോദ്യവും കേന്ദ്രം ഉന്നയിക്കുന്നു. ഭരണഘടനയില്‍ ഗവര്‍ണ്ണറോ രാഷ്ട്രപതിയോ ഒപ്പിടാതെ ഒരു ബില്ല് നിയമമായി പ്രഖ്യാപിക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന സംശയവും രാഷ്ട്രപതി ഉയര്‍ത്തുന്നു. ഭരണഘടന പരമായി നിരവധി ചോദ്യങ്ങളുയരുന്ന കേസില്‍ രണ്ടംഗം ബഞ്ചാണോ തീരുമാനം എടുക്കേണ്ടത്. സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിക്ക് നല്‍കിയിരിക്കുന്ന 142ാം അനുച്ഛേദ പ്രകാരമുള്ള അവകാശം ഭരണഘടനയില്‍ ഇല്ലാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വിനിയോഗിക്കാമോയെന്ന ചോദ്യവും രാഷ്ട്രപതിയിലൂടെ കേന്ദ്രം ഉന്നയിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം