
ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു കുട്ടിയടക്കം 10 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന എട്ടു യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചവരെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റി.
മുഖ്യമന്ത്രി മോഹൻ യാദവ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജബൽപൂരിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഛിന്ദ്‌വാര നഗരത്തിലെ പോലീസ് ഗ്രൗണ്ടിൽ 105 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam