
ബെംഗളൂരു: ബെംഗളൂരു മഡിവാള ബലാത്സംഗ കേസിൽ പ്രതി മാപ്പു പറയുന്ന നിർണായക ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. സംഭവത്തിന് ശേഷം ചോദ്യം ചെയ്ത പെൺകുട്ടിയോടും സുഹൃത്തുക്കളോടുമാണ് പ്രതി ഹൈനസ് കൈകൂപ്പി മാപ്പപേക്ഷിക്കുന്നത്. ഇതിനിടെ കേസിൽ സുപ്രധാന ഇടപെടലുകളുമായി കർണാടക പൊലീസും രംഗത്തെത്തി. പരാതി എടുക്കാൻ മടിക്കുകയും പെൺകുട്ടിയുടെ കന്യകാത്വം ചോദ്യം ചെയ്യുകയും ചെയ്ത മഡിവാള പൊലീസിൽ നിന്ന് അന്വേഷണം ആഡുഗോഡിയിലേക്ക് മാറ്റി. കേരളത്തിലേക്ക് കടന്ന പ്രതിയെ തേടി കർണാടക പൊലീസ് സംഘം തിരിച്ചു.
മാധ്യമങ്ങളുടെ ശക്തമായ ഇടപെടലിന് പിന്നാലെയാണ് കർണാടക പൊലീസ് ആലസ്യം വിട്ടുണർന്നത്. ഒളിവിൽ തുടരുന്ന പ്രതി ഹൈനസിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി കേരളത്തിലുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് സംഘം സംസ്ഥാനത്തേക്ക് തിരിച്ചു. കണ്ണൂർ സ്വദേശിയായ ഹൈനസിന്റെ ഭാര്യ വീട് സുൽത്താൻബത്തേരിയിലാണ്. ഈ രണ്ടിടങ്ങളിലും പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്. കേസിന്റെ അന്വേഷണം മഡിവാള സ്റ്റേഷനിൽ നിന്ന് ആഡുഗോഡി സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് ജോയിന്റ് കമ്മീഷണർ രമേഷിന്റെ നടപടി.
പെൺകുട്ടിയുടെ കന്യകാത്വം ചോദ്യം ചെയ്ത മഡിവാള എസ്ഐക്കെതിരെയും ഒത്തുതീർപ്പിന് നിർബന്ധിച്ച പൊലീസുകാർക്കെതിരെയും നടപടി ഉണ്ടാകും. നേരത്തെ രജിസ്റ്റർ ചെയ്ത ദുർബലമായ എഫ്ഐആറിന് പകരം പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ജോയിന്റ് കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. ആഡുഗോഡി എസിപിക്കാണ് നിലവിൽ അന്വേഷണത്തിന്റെ മേൽനോട്ടം. പെൺകുട്ടിക്കും സുഹൃത്തുക്കൾക്കും സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
ഇതിനിടയിൽ ബലാത്സംഗത്തിന് ശേഷം പ്രതി ഹൈനസ് മാപ്പു പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് ഹൈനസ് ഇരുപതുകാരിയെ ബലാത്സംഗം ചെയ്തത്. മടങ്ങി എത്തി വിവരം അറിഞ്ഞ് ചോദ്യം ചെയ്ത പെൺകുട്ടിയുടെ സുഹൃത്തുക്കളോടാണ് ഹൈനസ് കൈകൂപ്പി മാപ്പപേക്ഷിക്കുന്നത്. മെഡിക്കൽ പരിശോധന വൈകിപ്പിച്ച പൊലീസ് നിർണായക തെളിവുകൾ വിട്ടുകളഞ്ഞെങ്കിലും ഈ ദൃശ്യങ്ങൾ കേസിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് നിയമവിദഗ്ധർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam