
ബംഗളൂരു: കര്‍ണാടകയില്‍ ആശുപത്രിക്കുള്ളില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്ത സംഭവത്തില്‍ 38 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ആശുപത്രി മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. ആശുപത്രി നിയമങ്ങള്‍ ലംഘിച്ചതിന് വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി ചെയ്യേണ്ട കാലയളവ് പത്ത് ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നടപടി ഗുരുതരമായ തെറ്റാണെന്ന് ജിഐഎംഎസ് ഡയറക്ടര്‍ ഡോ. ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു. 'ശനിയാഴ്ചയാണ് റീലുകളെ കുറിച്ച് അറിഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വകാര്യ ഇടങ്ങളില്‍ വച്ച് റീലുകള്‍ ഷൂട്ട് ചെയ്യാമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളായ അവര്‍ രോഗികളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലായിരുന്നു. റീല്‍ ചിത്രീകരണത്തിന് ഒരു അനുമതിയും നല്‍കിയിട്ടില്ല.' വിവരം അറിഞ്ഞ ഉടന്‍ തന്നെ വീഡിയോ ചിത്രീകരിച്ച എല്ലാ വിദ്യാര്‍ഥികളെയും വിളിച്ചുവരുത്തി, റീല്‍ ഷൂട്ടിംഗിന് ആശുപത്രി പരിസരം ഉപയോഗിച്ചത് വലിയ കുറ്റമാണെന്ന് അറിയിച്ചെന്നും ഡോ. ബസവരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 'റീല്‍ ഇറ്റ്, ഫീല്‍ ഇറ്റ്' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയകളില്‍ റീല്‍ പോസ്റ്റ് ചെയ്തത്. ജനപ്രിയ ഹിന്ദി, കന്നഡ, തെലുങ്ക് സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നതുള്‍പ്പെടെ നിരവധി റീലുകളും ഇവര്‍ ചിത്രീകരിച്ചിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആശുപത്രി പരിസരവും ലാബും ഓപ്പറേഷന്‍ തീയറ്ററും റീല്‍ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
കഴിഞ്ഞദിവസം ചിത്രദുര്‍ഗ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, ഡോക്ടറായ അഭിഷേകിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉത്തരവിടുകയായിരുന്നു. ഡോക്ടര്‍മാരില്‍ നിന്നുള്ള ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ളതാണ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. ഡോക്ടര്‍മാരും ജീവനക്കാരും കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്കനുസൃതമായി ചുമതലകള്‍ നിര്‍വഹിക്കണമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വീഡിയോകളും പുറത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam