ഇന്ത്യ - അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും. വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നത് സ്ഥിരീകരിച്ചില്ല.

ദില്ലി: ഇന്ത്യ - അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സംയുക്ത പ്രസ്താവന ഉണ്ടാകുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നത് സ്ഥിരീകരിച്ചില്ല.

ഇന്ത്യ അമേരിക്ക വ്യാപാര കരാറിന് അന്തിമരൂപം ആയെന്ന് നരേന്ദ്രമോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനു ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണ് ആദ്യം അറിയിച്ചത്. വാണിജ്യമന്ത്രി പിയുഷ് ഗോയൽ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കുമെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ പ്രസ്താവനയ്ക്ക് അന്തിമരൂപം നൽകുന്നത് ഇരു രാജ്യങ്ങളും തുടരുകയാണ്. പ്രസ്താവന നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വന്നതിനു ശേഷമാകും ഇന്ത്യയ്ക്കുള്ള തീരുവ 18% ആയി കുറയ്ക്കാനുള്ള അമേരിക്കൻ ഉത്തരവ് പുറത്തിറങ്ങുക.

കരാർ നിയമപരമായി ഒപ്പുവയ്ക്കാൻ മാർച്ച് പകുതിയെങ്കിലും ആകുമെന്ന് വാണിജ്യമന്ത്രി സ്ഥിരീകരിച്ചു. കരാർ നിയമപരമായി ഒപ്പുവെച്ചതിന് ശേഷമേ അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ ഇന്ത്യയ്ക്ക് കുറയ്ക്കാനാകൂ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ന് വാർത്താ സമ്മേളനം നടത്തിയ വിദേശകാര്യ വക്താവ് രൺദീർ ജെയ്സ്‌വാൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കും എന്ന് മാത്രമാണ് പ്രതികരിച്ചത്. അമേരിക്കൻ ഉപരോധം കാരണം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ച നടപടി പുന:പരിശോധിക്കുമെന്നും വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചു. 

അതേസമയം, കരാറിന്റെ കാര്യത്തിൽ രാജ്യത്തെ ഇരുട്ടിൽ നിർത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്തിമരൂപം ആകാത്ത കരാർ പ്രഖ്യാപിക്കാൻ ഡോണാൾഡ് ട്രംപിന് ഇന്ത്യ എങ്ങനെ അനുവദിച്ചു എന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ്സിംഗ് രാജ്യസഭയിൽ ചോദിച്ചു.

YouTube video player