
ദില്ലി: ഭരണഘടനാ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഭരണഘടനയിൽ തൊട്ടാൽ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു. പാവങ്ങൾ ഉയർന്ന് വരുന്നത് ആർ എസ് എസിന് സഹിക്കുന്നില്ല. അതു കൊണ്ടാണ് മതേതരത്വം, സോഷ്യലിസം തുടങ്ങിയ വാക്കുകൾ ദഹിക്കാത്തതെന്നും ഖർഗെയുടെ പ്രതികരണം.
ആർ എസ് എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും മനുസ്‌മൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആർ എസ് എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
ഭരണഘടനാ വിവാദവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചിരുന്നു. ആര്‍എസ്എസിന് ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ തിരുത്തുമായി കഴിഞ്ഞ ദിവസം ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് ചരിത്രപരമായി ശരിയാണെങ്കിലും, ആ കാലത്ത് നിന്ന് ആര്‍എസ്എസ് ഏറെ മുന്നോട്ട് വന്നുകഴിഞ്ഞെന്ന് തരൂര്‍ വ്യക്തമാക്കി. ഇത് വീണ്ടും കോൺഗ്രസിൽ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
അതേ സമയം, ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സമത്വവും മതേതരത്വവും (സോഷ്യലിസവും സെക്കുലറിസവും) ഒഴിവാക്കണമെന്ന ആർഎസ്എസ് നേതാവ് ദത്താത്രയ ഹൊസബലെയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദഗതി അംബേദ്‌കർ വിഭാവനം ചെയ്തതിന് എതിരാണെന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam