
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധി നേരിടുന്നതിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് മമത ബാനർജി. ചതിയൻമാരായ വിമതർ, ധൈര്യമുണ്ടെങ്കിൽ ബിജെപിയിൽ ചേർന്നു തന്നോട് പൊരുതണമെന്നും അല്ലാതെ ബിജെപിയുടെ സ്പോൺസഡ് കളിക്ക് നിൽക്കരുതെന്നും മമത തുറന്നടിച്ചു. വിമത നീക്കം എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയില്ലെന്ന് മമത ചോദിച്ചു.
ഒരു മാസം മുമ്പ് നിയമിച്ച ബംഗാൾ ടി എം സി അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടി വിട്ട സാഹചര്യത്തിൽ ടിഎംസി സംസ്ഥാന അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കുമെന്ന് ദേശീയ അധ്യക്ഷയായ മമത വ്യക്തമാക്കി. പാർട്ടി ഓഫീസ് വിമതർ പിടിച്ചെടുത്ത സാഹചര്യത്തിൽ തൻ്റെ വീട് എന്നും യഥാർത്ഥ ഓഫീസാണെന്നും മമത പറഞ്ഞു. പാർട്ടിയുടെ ചിഹ്നം തനിക്കും തന്നോട് വിശ്വസ്തത പുലർത്തുന്നവർക്കൊപ്പവും തന്നെ തുടരുമെന്നും മമത വ്യക്തമാക്കി. തന്നെ തടയണമെങ്കിൽ രാഷ്ട്രീയ എതിരാളികൾക്ക് തന്നെ കൊല്ലേണ്ടി വരുമെന്നും മമത തുറന്നടിച്ചു. ചന്ദ്രിമ ഭട്ടാചാര്യയും പാർട്ടി വിട്ട് വിമതർക്കൊപ്പം ചേർന്നതോടെ ഏകദേശം പൂർണ്ണമായും തന്നെ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് മമത.
ശനിയാഴ്ച പാർട്ടിയുടെ ബംഗാൾ ഘടകം അധ്യക്ഷയും തന്നോട് വിശ്വസ്തത പുലർത്തിയിരുന്ന പ്രമുഖ നേതാവുമായ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചതോടെയാണ് മമതയ്ക്ക് നിൽക്കള്ളിയില്ലാത്ത സ്ഥിതിയിലേക്കെത്തിയത്. നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനൊപ്പം ചന്ദ്രിമയെ പിന്നീട് കാണുകയും ചെയ്തു. വെള്ളിയാഴ്ച കൊൽക്കത്തയിലെ പാർട്ടി ഓഫീസ് ഋതബ്രതയുടെ അനുയായികൾ പിടിച്ചെടുത്തിരുന്നു. 'ചന്ദ്രിമ ഭട്ടാചാര്യ ഇന്ന് രാജിവെച്ചു'. മകൻ നേരത്തെ തന്നെ തൃണമൂൽ വിരുദ്ധ ചേരിക്കൊപ്പം ചേർന്നതിനാൽ നിലവിലെ സാഹചര്യം അവർ എന്നെ അറിയിച്ചിരുന്നുവെന്ന് മമത പറഞ്ഞു.
ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വിമതർ പാർട്ടി വിട്ടതെന്ന് മമത ആരോപിച്ചു. "പക്ഷേ ഞാൻ ബി.ജെ.പിക്ക് മുന്നിൽ തലകുനിക്കില്ല, എന്റെ പാർട്ടി യാതൊരുവിധ സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. പാർട്ടി ചിഹ്നം ഞാൻ നൽകിയതാണ്. 2026-ലെ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ നാമനിർദ്ദേശ പത്രികകളിൽ ഒപ്പുവെച്ചത് ഞാനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ നിങ്ങൾ എങ്ങനെയാണ് വഞ്ചകരായത്? അതിനൊരു പരിധിയുണ്ടാകണം. നിങ്ങൾ ഇപ്പോൾ ബി.ജെ.പിക്കൊപ്പമാണ്. തൃണമൂലിന്റെ പ്രത്യയശാസ്ത്രം ബി.ജെ.പി വിരുദ്ധമായതിനാൽ ഇതിങ്ങനെ മുന്നോട്ട് കൊണ്ടുപോകാനാകില്ല
ചന്ദ്രിമ ഭട്ടാചാര്യയുടെ പുറത്തുപോക്കിന് പിന്നാലെ ദേശീയ-സംസ്ഥാന തലങ്ങളിൽ പാർട്ടിയുടെ ചുമതല താൻ ഏറ്റെടുത്തതായി മമത അറിയിച്ചു. തന്റെ വസതിയിലുള്ള ഓഫീസായിരിക്കും ഇനി തൃണമൂലിന്റെ പ്രധാന ഓഫീസായി പ്രവർത്തിക്കുകയെന്നും അവർ പ്രഖ്യാപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ വലിയ തോതിലുള്ള കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. പാർട്ടിയുടെ 80 എം.എൽ.എമാരിൽ ഭൂരിഭാഗവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പുതിയ വിഭാഗം രൂപീകരിക്കുകയും ലോക്സഭാ എം.പിമാർ മൂന്നാമതൊരു ചേരിയുണ്ടാക്കുകയും ചെയ്തതോടെയാണ് 'യഥാർത്ഥ തൃണമൂൽ ആര്' എന്ന തർക്കം രൂക്ഷമായത്. വിമത എം.എൽ.എമാർ മമതയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അവരുടെ അതൃപ്തി മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഇടപെടലുകൾക്കെതിരെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam