
റാംപൂർ: സ്ത്രീധനത്തിന്‍റെ പേരിൽ സ്വന്തം കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത. എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലകീഴായി പിടിച്ച് പിതാവ് ഗ്രാമത്തിലൂടെ നടന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെയും അവരുടെ കുടുംബത്തെയും സമ്മർദ്ദത്തിലാക്കാൻ വേണ്ടിയാണ് യുവാവ് ഈ ക്രൂരത ചെയ്തത്. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
സംജു എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. സ്ത്രീധനത്തെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് ഇയാൾ ഈ അതിക്രമം കാണിച്ചതെന്നാണ് വിവരങ്ങൾ. പണവും കാറും ആവശ്യപ്പെട്ട് സംജു ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നതായും നാട്ടുകാർ പറയുന്നു. 'എന്‍റെ വിവാഹം 2023ൽ ആയിരുന്നു. അവിടെ ചെന്നപ്പോൾ ഭർത്തൃസഹോദരനും ഭർത്താവിന്‍റെ ചേട്ടനുമെല്ലാം ചേർന്ന് മർദ്ദിച്ചു. രണ്ട് ലക്ഷം രൂപയും ഒരു കാറും കൊണ്ടുവരണം' എന്ന് അവർ പറഞ്ഞുവെന്ന് സംജുവിന്‍റെ ഭാര്യ സുമൻ പറഞ്ഞു.
'എനിക്ക് എട്ട് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുണ്ട്, ആരും എന്‍റെ കാര്യം ശ്രദ്ധിക്കുന്നില്ല. എനിക്കിപ്പോൾ മുന്നോട്ട് പോകണം. അവർ സ്ത്രീധനം ആവശ്യപ്പെട്ടു, ഇപ്പോൾ എന്‍റെ കുഞ്ഞിനെ തലകീഴായി തൂക്കി ഗ്രാമത്തിൽ മുഴുവൻ നടന്നു. ഗ്രാമത്തിലെ ആരോട് വേണമെങ്കിലും ചോദിച്ചു നോക്കൂ, അവരെല്ലാം ഈ വീഡിയോ കണ്ടിട്ടുണ്ട്. വീഡിയോയെടുക്കൂ എന്ന് അയാൾ ആളുകളോട് പറയുന്നുണ്ടായിരുന്നു. എനിക്ക് പണം തരൂ എന്ന് അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. എന്‍റെ കയ്യിൽ പണമില്ല, ഞാൻ എവിടെ നിന്ന് കൊണ്ടുവരും? എന്നിട്ട് അയാൾ എന്നെ മർദ്ദിക്കാൻ തുടങ്ങി. കുട്ടിയെ തൂക്കിയിട്ട് അയാൾ നാല് തവണ ഗ്രാമം ചുറ്റി. കുട്ടിക്ക് ഇപ്പോൾ വയ്യാതായി, അവന്‍റെ ഇടുപ്പെല്ല് തെറ്റിയിട്ടുണ്ട്. ഞാൻ പാവപ്പെട്ടവളാണ്, എനിക്ക് എന്തുചെയ്യാൻ കഴിയും? പൊലീസ് എന്‍റെ കാര്യം ശ്രദ്ധിക്കുന്നില്ല. ഭർത്താവിന്‍റെ കുടുംബത്തിലെ എല്ലാവരെയും ജയിലിൽ അടയ്ക്കണം" - സുമൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മിലാക്ക് ഖാനം സ്റ്റേഷൻ ഇൻ ചാർജ്ജ് നിഷ ഖട്ടാന സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സംജുവിനെതിരെ സെക്ഷൻ 151 പ്രകാരം നടപടിയെടുത്തിട്ടുണ്ട്. വിഷയം കൗൺസിലിംഗ് സെന്‍ററിലേക്കും കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam