
കൊൽക്കത്ത: എംബിബിഎസ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജൂനിയർ ഡോക്ടർ അറസ്റ്റിൽ. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായ 24കാരിയാണ് മരിച്ചത്. മാൽഡ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർ ഉജ്ജ്വൽ സോറനെയാണ് അറസ്റ്റ് ചെയ്തത്. മകൾ ഉജ്ജ്വൽ സോറനെ കാണാൻ പോയതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടെ മകൾ ഗർഭിണിയായെന്നും പിന്നീട് ഗർഭച്ഛിദ്രം നടത്തിയെന്നും വിദ്യാർത്ഥിനിയുടെ അമ്മ പറഞ്ഞു. മൂന്ന് മാസം മുൻപ് അമ്പലത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. എന്നാൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ മകൾ ആവശ്യപ്പെട്ടപ്പോൾ ഉജ്ജ്വൽ അവളെ ഒഴിവാക്കാൻ ശ്രമിച്ചെന്ന് അമ്മ പറഞ്ഞു. മരുന്ന് അധികമായി ഉള്ളിൽ ചെന്നതാണ് യുവതിയുടെ മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
"കഴിഞ്ഞ തിങ്കളാഴ്ച എന്‍റെ മകൾ ഉജ്ജ്വലിനെ കാണാൻ പോയി. അവൻ അവളെ വിളിച്ചു വരുത്തിയതാണ്. അവർ തമ്മിൽ വഴക്കിട്ടിരിക്കാം. അവൾ എന്തെങ്കിലും കഴിച്ചതാവാം. അല്ലെങ്കിൽ അവളെ നിർബന്ധിച്ച് കഴിപ്പിച്ചതാകാനും സാധ്യതയുണ്ട്"- യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച ഉജ്ജ്വൽ തന്നെ വിളിച്ച് മാൽഡയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ പറഞ്ഞു. അവൾ ഗുരുതരാവസ്ഥയിലാണെന്ന് ഉജ്ജ്വൽ പറഞ്ഞില്ല. താൻ ആശുപത്രിയിൽ എത്തിയപ്പോൾ അവൾ വായിൽ നിന്ന് നുരയും പതയും വന്ന് ഗുരുതരാവസ്ഥയിലായിരുന്നു. അന്ന് രാത്രി തന്നെ മരിച്ചുവെന്നും യുവതിയുടെ അമ്മ പറഞ്ഞു. ഉജ്ജ്വൽ സോറനെ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിലാണ് ഉജ്ജ്വലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam