
ദില്ലി: മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. ജസ്റ്റിസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മനു അഭിഷേക് സിങ്‍വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനിൽക്കെ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഇടപെട്ട മുൻകാല കേസുകളും ഇല്ല. അതിനാൽ നിലവില്‍ ഇടപെടുന്നില്ലെന്നും ഈ കേസിൽ കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങൾ തെരഞ്ഞെടുപ്പ് ഹർജിയെ ബാധിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അടുത്ത നടപടി എന്തെന്ന് പാർട്ടി കൂടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് മീനാക്ഷി നടരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കില്ലെന്നും കുറഞ്ഞത് സുപ്രീംകോടതി ഒരു വിധി പ്രസ്താവിച്ചല്ലോയെന്നും അവർ പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ കോംപ്രമൈസ് ചെയ്തുവെന്നും ഇവർ ആരോപിച്ചു.
അതേസമയം, മധ്യപ്രദേശിൽ കോൺഗ്രസിന്റെ കടുത്ത എതിർപ്പ് തള്ളി മൂന്ന് ബിജെപി സ്ഥാനാർത്ഥികളെയും രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഇതിനെതിരെ സംസ്ഥാനത്തെ എംഎൽഎമാരെ ഇന്ന് ദില്ലിയിൽ എത്തിച്ച് ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിനിടെ പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ തുടങ്ങി.
മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരമില്ലാതെ ജയിച്ചതായി ഒടുവിൽ പ്രഖ്യാപനം. ബിജെപി നേതാക്കളായ തരുൺ ചുഗ് ,രജനീഷ് അഗർവാൾ മഹേഷ് കേവാട്ട് എന്നിവരാണ് ഏതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ നിയമസഭാകക്ഷി നിലയിൽ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോൺഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam