
ബെംഗളൂരു: എം എൽ എമാരുടെ ശമ്പളം ഇരട്ടിയാക്കാൻ കർണാടക സർക്കാരിന്‍റെ തീരുമാനം. എം എൽ എമാരുടെ അടിസ്ഥാന ശമ്പളം നാൽപതിനായിരത്തിൽ നിന്ന് ഒറ്റയടിക്ക് എൺപതിനായിരമാക്കി. നിലവിൽ കർണാടക എം എൽ എമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പളവർദ്ധനയോടെ ഇത് 5 ലക്ഷമായി മാറുമെന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ അടിസ്ഥാന ശമ്പളം 75,000 ത്തിൽ നിന്ന് ഒന്നരലക്ഷമാക്കിയിട്ടുണ്ട്. മന്ത്രിയുടെ ശമ്പളം അറുപതിനായിരത്തിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി. സ്പീക്കർക്കും അടിസ്ഥാനശമ്പളം അരലക്ഷം രൂപ കൂട്ടിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം സ്പീക്കർക്ക് മാസം 1.25 ലക്ഷം രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. പ്രതിപക്ഷ നേതാവ് ആർ അശോക അടക്കം ആരും ശമ്പളം കൂട്ടുന്ന കാര്യം ചർച്ച ചെയ്യുന്ന യോഗത്തിൽ എതിർപ്പറിയിച്ചിട്ടില്ല.
സർക്കാരിന്‍റെ നിർമാണ കരാറുകളിൽ ന്യൂനപക്ഷ സംവരണം, ബില്ല് പാസ്സാക്കി കർണാടക നിയമസഭ
അതിനിടെ കർണാടകയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പൊതുമരാമത്ത് വകുപ്പിന്‍റെ അടക്കം സർക്കാരിന്‍റെ നിർമാണ കരാറുകളിൽ ന്യൂനപക്ഷ സംവരണം അനുവദിച്ചുകൊണ്ടുള്ള ബില്ല് കർണാടക നിയമസഭ പാസ്സാക്കി എന്നതാണ്. ഹണി ട്രാപ്പ് വിവാദത്തെച്ചൊല്ലി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതിന്‍റെ ഇടയിലാണ് ബില്ല് പാസ്സാക്കിയത്. രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകൾ അനുവദിക്കുന്നതിൽ 4% ന്യൂനപക്ഷ സംവരണം അനുവദിക്കുന്ന നിയമഭേദഗതിക്ക് നേരത്തേ കർണാടക മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നിലവിൽ രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകളിൽ എസ്‍ സി, എസ്‍ ടി സംവരണമുണ്ട്. സമാനമായ രീതിയിൽ ടു ബി സംവരണ വിഭാഗത്തിൽ പെടുന്ന മുസ്ലിം സമുദായത്തിലുള്ളവർക്ക് ഉൾപ്പടെ ടെണ്ടറുകളിൽ സംവരണം നൽകാനാണ് നിയമഭേദഗതി. ബില്ലിനെതിരെ ബി ജെ പിയും ജെ ഡി എസ്സും കടുത്ത പ്രതിഷേധം ഉന്നയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം