
സൂറത്ത്: കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പ്രസ്താവന എംപി സ്ഥാനത്തിന് വരെ അയോഗ്യത വരുത്താന്‍ ഇട വരുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മറ്റൊരു മോദിയാണ്. ബിജെപി എംഎല്‍എയായ പുര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രി കടന്നു വന്ന പശ്ചാത്തലങ്ങളോട് സമാനതകളുള്ള സാഹചര്യങ്ങളിലൂടെയാണ് പൂര്‍ണേഷും കടന്നുവന്നത്.
ബിജെപിയുടെ സൂറത്തിലെ എംഎല്‍എയായ പൂര്‍ണേഷ് ചായക്കടയില്‍ ജോലി ചെയ്തിട്ടുണ്ട്. നിയമ ബിരുദധാരിയാണ് പൂര്‍ണേഷ്. പ്രധാനമന്ത്രിയേപ്പോലെ തന്നെ ദരിദ്ര പശ്ചാത്തലത്തിലൂടെയാണ് പൂര്‍ണേഷും വളര്‍ന്ന് വന്നത്. ദിവസ വേതനത്തിന് അടക്കം ജോലിക്ക് പോയിട്ടുള്ള വ്യക്തിയാണ് പൂര്‍ണേഷ്. 1992ല്‍ നിയമ ബിരുദം നേടിയ ശേഷം ഒരു നിയമ സ്ഥാപനത്തില്‍ പൂര്‍ണേഷ് ജോലിക്ക് പ്രവേശിച്ചു. വെറുമൊരു ബൂത്ത് കണ്‍വീനറായാണ് രാഷ്ട്രീയത്തില്‍ പൂര്‍ണേഷും പ്രവര്‍ത്തനം തുടങ്ങിയത്. മൂന്ന് തവണയാണ് പൂര്‍ണേഷ് എംഎല്‍എ ആയത്. സൂറത്തിലെ ഒബിസി വിഭാഗത്തിന്‍റെ ബിജെപി മുഖമാണ് പൂര്‍ണേഷ് മോദിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിയുടെ മോദി പരാമര്‍ശം മോദി എന്ന പേര് ഉപയോഗിക്കുന്ന നിരവധി ആളുകളുടെ വികാരത്തെ മുറിപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണെന്ന് പൂര്‍ണേഷ് മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു. മോദി സമുദായത്തിലുള്ള കോടിക്കണക്കിന് പേരാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശം മൂലം അപമാനിക്കപ്പെട്ടതെന്നും പൂര്‍ണേഷ് പറയുന്നു. കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് മാനനഷ്ടക്കേസില്‍ രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷ.
'ഞാനും മോദി ആണ്, രാഹുലിന്റെ പരാമർശം അപമാനമായിരുന്നു'; കോടതിവിധിയിൽ പ്രതികരിച്ച് ബിജെപി എംപി
രാഹുലിനെ അയോഗ്യനാക്കണമെന്ന ആവശ്യം പാര്‍ലമെന്‍റ് അവകാശ സമിതിക്ക് മുന്‍പാകെ ഭരണപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് അയോഗ്യതയിലേക്ക് നയിച്ചേക്കാവുന്ന വിധി സൂറത്ത് കോടതി പുറപ്പെടുവിച്ചത്. എല്ലാ കള്ളന്മാർക്കും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമർശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam