
ദില്ലി: ദില്ലിയില്‍ കൊവിഡ് കേസുകള്‍ 90,000 പിന്നിട്ടു. 24 മണിക്കൂറിനിടെ പുതിയ 2,373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,175 ആയി. 24 മണിക്കൂറിനിടെ പുതിയതായി 61 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെമരണം 2,864 ആയി. ഇതുവരെ രോഗമുക്തി നേടിയത് 63,007 പേർക്കാണ്. രാജ്യതലസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദില്ലിയിൽ രോഗമുക്തരാകുന്നവരുടെ നിരക്ക് 66 ശതമാനമായി ഉയർന്നു.
ദില്ലിയില്‍ ജൂലൈ പിന്നിടുമ്പോഴേക്കും അഞ്ചുലക്ഷം കൊവിഡ് കേസുകളുണ്ടാകുമെന്ന വാദം കേന്ദ്രസര്‍ക്കാരാണ് പുറത്തുവിട്ടതെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അഞ്ചുലക്ഷം കൊവിഡ് കേസുകളെന്ന മനീഷ് സിസോദിയയുടെ പ്രസ്താവന ജനങ്ങളില്‍ ഭയം ഉണ്ടാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവിട്ടത് കേന്ദ്രമാണെന്ന് മനീഷ് സിസോദിയ തിരിച്ചടിച്ചത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന്‍റെ ഭാഗമായാണ് വിവരം പങ്കുവെച്ചതെന്നും മനീഷ് സിസോദിയ പറഞ്ഞു.
ദില്ലിയില്‍ പരിശോധനകള്‍ കർശനമാക്കാനും, ചികിത്സ സൗകര്യങ്ങൾ കൂട്ടാനും നടപടികൾ എടുത്തു. ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതതരുടെ എണ്ണം 2500 ന് താഴെയായി പിടിച്ച് നിര്‍ത്താനാകുന്നുണ്ട്. എന്നാൽ പരിശോധന കൂട്ടുമ്പോൾ നിരക്കിൽ മാറ്റം വരാം. പ്ലാസ്മ ശസ്ത്രക്രിയക്കുള്ള ദില്ലിയിലെ ആദ്യ പ്ലാസ്മ ബാങ്ക് ഐഎൽബിഎസ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി.