
പൈധുനി: മുംബൈയിലെ പൈധോനിയിൽ തണ്ണിമത്തനും ബിരിയാണിയും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ ട്വിസ്റ്റ്. ഭക്ഷ്യ വിഷബാധയെന്ന സംശയമായിരുന്നു സംഭവത്തിൽ ആദ്യമുണ്ടായിരുന്നു. എന്നാൽ സംഭവം വിഷബാധയെന്ന വിലയിരുത്തലാണ് നിലവിൽ പൊലീസിനുള്ളത്. ഫൊറൻസിക് റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഭക്ഷ്യവിഷ ബാധയെന്ന പ്രാഥമിക നിഗമനം മാറുന്നത്. മരിച്ചവരിൽ ഒരാളുടെ ശരീരത്തിൽ 'മോർഫിൻ' എന്ന വേദനസംഹാരിയുടെ സാന്നിധ്യം കണ്ടെത്തിയതാണ് കേസിൽ നിർണായകമായിരിക്കുന്നത്. കൂടാതെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ ആന്തരികാവയവങ്ങൾക്ക് അസ്വാഭാവികമായ പച്ചനിറം ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള വിഷാംശം എത്തിയതാകാം ഇത്തരമൊരു നിറവ്യത്യാസത്തിന് കാരണമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
തണ്ണിമത്തൻ കേടുവന്നത് കൊണ്ട് മാത്രം നാലുപേർ ഇത്ര പെട്ടെന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇവരുടെ വീട്ടിൽ നിന്ന് ശേഖരിച്ച 11 ഓളം ഭക്ഷണസാമ്പിളുകൾ പരിശോധിച്ചെങ്കിലും അതിലൊന്നും വിഷാംശമോ ഗുണനിലവാരമില്ലായ്മയോ കണ്ടെത്താനായിട്ടില്ല. ബിരിയാണി, തണ്ണിമത്തൻ, വെള്ളം, അരി, മാംസം തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 40 വയസ്സുകാരനായ അബ്ദുള്ള ദൊക്കാർഡിയ, 35 വയസ്സുള്ള ഭാര്യ നസ്രീൻ ദൊക്കാർഡിയ, 16-ഉം 13-ഉം വയസ്സുള്ള മക്കളായ അയിഷ, സെയിനബ് എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഇവർ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഞായറാഴ്ച പുലർച്ചയോടെ ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് നാലുപേരും മരണപ്പെട്ടത്. കലിന ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള വിശദമായ ടോക്സിക്കോളജി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഏതുതരം വിഷമാണ് ഉള്ളിൽച്ചെന്നതെന്നും മരണത്തിന്റെ കൃത്യമായ കാരണവും വ്യക്തമാകൂ. നിലവിൽ മുംബൈ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. കുടുംബത്തിൽ സാമ്പത്തിക പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ മൊഴി നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam