
ദില്ലി: ദേശീയ പണിമുടക്ക് (Nationwide Strike) ദില്ലി (Delhi) ഉള്‍പ്പെടെയുള്ള ഉത്തേരേന്ത്യന്‍ ജനജീവിതത്തെ ബാധിച്ചില്ല. പൊതുഗതാഗതം തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിച്ചു. ദില്ലിയിലെ എസ്ബിഐ ആസ്ഥാനത്തടക്കം ജീവനക്കാര്‍ ജോലിക്കെത്തി. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ പോലും സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സാഹചര്യമുള്ളതിനാല്‍ ജോല്ലി ചെയ്യുന്നുണ്ട്. ദില്ലിയിലെ കേരള ഹൗസിലും ജീവനക്കാർ ഇന്ന് പണിമുടക്കില്‍ പങ്കെടുത്തു. അവശ്യസേവന വിഭാഗത്തിലുള്ളവർ മാത്രമാണ് ജോലിക്കെത്തിയത്. ദില്ലിയിലെ എല്‍ഐസി നോര്‍ത്ത് സോണ്‍ ആസ്ഥാനത്തും ജീവനക്കാർ പണിമുടക്കില്‍ പങ്കെടുത്തു
പശ്ചിമ ബംഗാളില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. നോര്‍ത്ത് 24 പര്‍ഗനാസിലും ജാദവ്പൂരിലും പ്രതിഷേധക്കാരും പൊലിസും തമ്മില്‍ നേരിയ സംഘർഷം ഉണ്ടായി. കൊല്‍ക്കത്തയിലെ ജാദവ്പൂർ, ദംദം, ബാരാസത്ത്, ശ്യാംനഗര്‍ അടക്കമുള്ള ഇടങ്ങളില്‍ ഇടത് സംഘടനകള്‍ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. സർക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും നാളെയും അവധി നല്‍കില്ലെന്ന നിലപാടുമായി പണിമുടക്കിനെതിരായി ശക്തമായ നിലപാട് മമത സർക്കാർ സ്വീകരിച്ചിരിക്കുകയാണ്.
ഒഡീഷയലെ ഭുവനേശ്വറിലും തൊഴിലാളി സംഘടനകള്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. വൈദ്യുതിമേഖലയിലെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാൻ സർക്കാര്‍ നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. ടെലികോം, കല്‍ക്കരി മേഖലകളിലും തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നുണ്ട്. കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. കർണാടകയിൽ പത്താംക്ലാസ് പരീക്ഷ അടക്കം മാറ്റമില്ലാതെ നടക്കുകയാണ്. ചെന്നൈ നഗരത്തെയും പൊതുമണിമുടക്ക് ബാധിച്ചിട്ടില്ല. രാവിലെ നഗരത്തിൽ ജനത്തിരക്കുണ്ട്. ഓട്ടോ, ടാക്സിസർവീസുകളും പതിവുപോലെ തുടരുന്നു.
മെഡിക്കൽ ആവശ്യങ്ങൾക്കല്ലാത്ത അവധികൾ ഇന്നും നാളെയും അനുവദിക്കില്ലെന്ന് തമിഴ്നാട് സർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും നാളെയും ജോലിക്കെത്താത്തവർക്ക് ശമ്പളം നഷ്ടമാകുമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. അതേസമയം ഭരണകക്ഷിയായ ഡിഎംകെ അനുകൂല ട്രേഡ് യൂണിയനായ ലേബർ പ്രോഗ്രസീവ് ഫെഡറേഷനടക്കം സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ജീവനക്കാർ പ്രത്യക്ഷസമരത്തിൽപങ്കെടുക്കാൻ സാധ്യത കുറവാണ്.