
മുംബൈ: മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ ടോയ്‌ലറ്റിൽ നിന്ന് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. 320 ലധികം യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് രാവിലെ 10.25ന് തിരിച്ചിറങ്ങിയത്. ഭീഷണിയെ തുടർന്ന് സുരക്ഷാ ഏജൻസികൾ വിമാനത്തിൽ പരിശോധന നടത്തി. വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എഴുതിയ കുറിപ്പ് ടോയ്‌ലറ്റിനുള്ളിൽ യാത്രക്കാരൻ കാണുകയും ജീവനക്കാരെ അറിയിക്കുകയും ചെയ്തതായി സഹാർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More... ഡോക്ടർ ദമ്പതികൾക്ക് നാട്ടിലേക്ക് ദുരിത യാത്ര, വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
തുടർന്ന് വിമാനം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയതായി അദ്ദേഹം പറഞ്ഞു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം നടത്തുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബോയിംഗ് 777-300 ഇആർ വിമാനത്തിൽ 19 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 322 പേർ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 5 മണിക്ക് സർവീസ് നടത്തുന്ന തരത്തിൽ വിമാനം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും അതുവരെ എല്ലാ യാത്രക്കാർക്കും ഹോട്ടൽ താമസം, ഭക്ഷണം, മറ്റ് സഹായങ്ങൾ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എയർ ഇന്ത്യ പറയുന്നു.