ഐഎസ് ബന്ധമെന്ന് സംശയം: തമിഴ്നാട്ടില്‍ 10 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്, രഹസ്യ രേഖകൾ പിടിച്ചെടുത്തു

By Web TeamFirst Published May 20, 2019, 7:40 PM IST
Highlights

സേലം ചിദംബരം രാമനാഥപുരം ജില്ലകളിലായിരുന്നു തിരച്ചിൽ നടത്തിയത്. രഹസ്യ രേഖകൾ, ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ എന്‍ഐഎ പിടിച്ചെടുത്തു. 

ചെന്നൈ: തമിഴ്നാട്ടിലെ പത്ത് ഇടങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. ഐഎസ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, റിസ്വാൻ, ഹമീദ് അക്ബർ , മുഹമ്മദ് റിയാസ് എന്നിവരുടെ വസതികൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സേലം ചിദംബരം രാമനാഥപുരം ജില്ലകളിലായിരുന്നു തിരച്ചിൽ നടത്തിയത്. രഹസ്യ രേഖകൾ, ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ എന്‍ഐഎ പിടിച്ചെടുത്തു. 

ജനുവരി എട്ടിനാണ് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽനിന്ന് സംശയാസ്പദമായി പിടികൂടിയ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തത്. ഐഎസിനെ പിന്തുണയ്ക്കുകയും ഇന്ത്യക്കെതിരെ ​ഗൂഡാലോചന നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ ‌കേസെടുത്തത്. ഷെയ്ക്ക് ദാവൂദ്, മുഹമ്മദ് റിയാസ്, സാദ്ദിക്, മുബാരിസ് അഹമ്മദ്, റിസ്‍വാൻ, ഹമീദ് അക്ബർ തുടങ്ങിയ പ്രതികളുടെ രാമനാഥപുരം, സേലം, ചിദംബരം എന്നിവിടങ്ങളിലെ വീടുകളിലും എൻഐഎ റെയ്ഡ് നടത്തി. മെയ് രണ്ടിന് തമിഴ്നാട്ടിലെ എട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും മൂന്ന് തൗഹീദ് ജമാത്ത് ഓഫീസുകളിലും എൻഐഎ പരിശോധന നടത്തിയിരുന്നു. 

ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളിലാണ് പരിശോധന നടത്തിയത്. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട്ടിലെ റെയ്ഡ്. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!