കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് അയച്ച എസ്എംഎസ് ആണ് ഉപേന്ദ്ര കൗളിന് കുരുക്കായത്.
ദില്ലി: എസ്എംഎസ് ആയി അയച്ച രക്തപരിശോധനാ ഫലം ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ച് ഡോക്ടറെ എന്‍ഐഎ ചോദ്യം ചെയ്തു. ദില്ലിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും ബാദ്ര ആശുപത്രി ചെയര്‍മാനുമായ ഉപേന്ദ്ര കൗളിനെയാണ് ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്
കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് അയച്ച എസ്എംഎസ് ആണ് ഉപേന്ദ്ര കൗളിന് കുരുക്കായത്. കൗളിന്റെ രോഗികളിൽ ഒരാളാണ് യാസിൻ മാലിക്ക്. രക്തപരിശോധന ഫലമാണ് യാസിന് ഡോക്ടർ മെസേജായി അയച്ചത്. INR 2.78 എന്നായിരുന്നു സന്ദേശം. തീവ്രവാദസഹായത്തിന് ഹവാല പണം എത്തിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ എൻഐഎക്ക് മുന്നിൽ ഈ സന്ദേശവും എത്തി. INRനെ 2.78 കോടി ഇന്ത്യൻ രൂപ എന്ന് കണക്കാക്കിയ ഏജൻസി ഡോക്ടറോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ INR എന്നത് രക്തപരിശോധനഫലമാണെന്ന് ബോധ്യമായി. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിക്കെതിരെ ഉപേന്ദ്ര കൗൾ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. അസാധാരണമായി ഒന്നുമില്ലെന്നും രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യത്തിലാണ് ചോദ്യ ചെയ്യതതെന്നും ഉപേന്ദ്ര കൗൾ പ്രതികരിച്ചപ. നാടിന്റെ നൻമക്ക് ഒപ്പമാണ് താന്നെന്നും അദ്ദേഹം പറഞ്ഞു. യാസിൻ മാലിക്കും ഡോക്ടറും തമ്മിലുള്ള ആശയവിനിമയങ്ങളെക്കുറിച്ച് വ്യക്തതവരുത്താനാണ് ഹാജരാകാൻ നിർദ്ദേശം നൽകിയതെന്നാണ് എൻഐഎയുടെ വിശദീകരണം.