
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മതം മാറ്റാൻ നിർബന്ധിച്ചെന്നാരോപിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തതായി പൊലീസ്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് നൽകിയ സഹായത്തിന് പകരമായി പ്രദേശവാസികളിൽ ചിലരോട് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രതികൾ നിർബന്ധിക്കുകയും പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചെന്നും ഇക്കാര്യം അന്വേഷിക്കാൻ ബ്രഹ്മപുരി പൊലീസ് സ്റ്റേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) രോഹിത് സിംഗ് സജ്വാൻ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഉത്തർപ്രദേശ് അനധികൃത മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3, 5(1) പ്രകാരമാണ് കേസെടുത്തത്. ഛബിലി എന്ന ശിവ, ബിൻവ, അനിൽ, സർദാർ, നിക്കു, ബസന്ത്, പ്രേമ, തിത്‌ലി, റീന എന്നിവർക്കെതിരെയാണ് കേസ്. ഒമ്പത് പേരിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബാക്കിയുള്ളവരെ പിടികൂടാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് മീററ്റ് പൊലീസ് സൂപ്രണ്ട് പിയൂഷ് കുമാർ സിംഗ് വ്യക്തമാക്കി.
ലോക്ക്പ്രഡൗൺ കാലത്ത് പ്രദേശത്ത് താമസിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണവും സാമ്പത്തിക സഹായവും നൽകിയ ശേഷം പ്രതികൾ മതം മാറാൻ നിർബന്ധിച്ചതായി പരാതിക്കാർ പറയുന്നു. ആളുകളുടെ വീടുകളിൽ നിന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പ്രതികൾ വലിച്ചെറിഞ്ഞെന്നും സംഭവം പുറത്തുപറഞ്ഞാൽ വധിക്കുമെന്നും പരാതിക്കാർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 100ലധികം പേർ ക്രിസ്ത്യൻ മതത്തിലേക്ക് മാറിയെന്ന് പ്രാദേശിക ബിജെപി നേതാവ് ദീപക് ശർമ്മ ആരോപിച്ചു. മൂന്ന് വർഷമായി ഇത് തുടരുകയാണ്. കൊവിഡ് സമയത്ത് ആളുകൾക്ക് റേഷനും പണവും നൽകി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. ഇപ്പോൾ മറ്റ് ആളുകളെയും മതം മാറ്റാൻ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ടൂറിസ്റ്റ് വിസയിലെത്തി മതപ്രബോധനം; ഏഴ് ജർമൻ പൗരന്മാർ കസ്റ്റഡിയില്‍, നാടുകടത്തും