'നിതീഷ് കുമാർ എൻഡിഎ വിടും, ഇന്ത്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകും', പ്രതിപക്ഷത്തിന്‍റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയ മഹാ വിജയം

Published : Nov 14, 2025, 05:44 PM IST
modi nitish kumar

Synopsis

മഹാസഖ്യം വിജയിച്ചാല്‍ ജെ ഡി യുവും നിതീഷ് കുമാറും എന്‍ ഡി എ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നും കണക്കുകൂട്ടിയ ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ബിഹാര്‍ ഫലം

ദില്ലി: ബിഹാറില്‍ അധികാര തുടര്‍ച്ച ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രമായി. മഹാസഖ്യം വിജയിച്ചാല്‍ ജെ ഡി യുവും നിതീഷ് കുമാറും എന്‍ ഡി എ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നും കണക്കുകൂട്ടിയ ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ബിഹാര്‍ ഫലം. നിതീഷ് കുമാറിനെ പിണക്കാതെ കൂടെ നിർത്തുകയെന്നാണ് ഇപ്പോഴത്തെ ബി ജെ പി നീക്കം. ബിഹാറില്‍ പ്രതിപക്ഷം കെട്ടിയ മനക്കോട്ടയെല്ലാം തകര്‍ന്നടിയുമ്പോൾ വിജയസ്മിതം തൂവുന്നത് ഇന്ദ്രപ്രസ്ഥത്തിലെ അധികാര കസേരയിലുളള നരേന്ദ്ര മോദിയാണ്. പരാജയം കേന്ദ്ര സര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ മോദി തന്നെ നേരിട്ട് യുദ്ധം നയിച്ചു. മോദി - നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ ഉയർത്താനുള്ള നീക്കവും പൊളിച്ചു

കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിഹാറിലെ ജയം ബി ജെ പിക്കും നരേന്ദ്ര മോദിക്കും അത്രമേൽ അനിവാര്യമായിരുന്നു. പരാജയപ്പെട്ടാല്‍ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടി കേന്ദ്രസര്‍ക്കാരിനെ വീഴ്ത്താന്‍ പ്രതിപക്ഷം ശ്രമിക്കാനുളള സാധ്യത സജീവമായിരുന്നു. ആ നിലയിലുള്ള വിലയിരുത്തലുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്‍റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കുന്ന മഹാ വിജയത്തിലൂടെ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും സേഫായി എന്നതാണ് ബിഹാർ ഫലം വ്യക്തമാക്കുന്നത്. 2013 ല്‍ മോദിയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍ ഡി എ വിട്ട നിതീഷ് പിന്നീട് ലാലു പ്രസാദ് യാദവുമായി സഹകരിച്ചിരുന്നു. പിണക്കം 2015 വരെ നീണ്ടു നിന്നു. നിതീഷിനെ തകര്‍ക്കാനുളള ബി ജെ പി ശ്രമം ഇതിനിടെ വിഫലമായി. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയും നിതീഷ് കരുത്തു കാട്ടി. 2015 ല്‍ ലാലുവിനെ കൈവിട്ട് വീണ്ടും നിതീഷ് ബി ജെ പിക്കൊപ്പം കൂടി. ഇതിനിടെ ചിരാഗ് പാസ്വാനെ ഉപയോഗിച്ചും നിതീഷിനെ ദുര്‍ബലപ്പെടുത്താന്‍ ബി ജെ പി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ തെര‍ഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 74 സീറ്റ് കിട്ടിയപ്പോൾ നിതീഷ് 43 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. പക്ഷേ പിന്നീട് നടന്ന രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ ബി ജെ പി, മുഖ്യമന്ത്രി പദം നിതീഷിനെ തന്നെ ഏല്‍പ്പിച്ചു.

ഡബിള്‍ എ‍ഞ്ചിന്‍ സേഫാക്കിയ എൻ ഡി എ വിജയം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 240 സീറ്റിലേക്ക് വീണ ബി ജെ പിക്ക് തെലുങ്കുദേശം പാര്‍ട്ടിയുടെ 16 ഉം ജെ ഡി യുവിന്‍റെ 12 ഉം ഉള്‍പ്പെടെ 293 എം പിമാരുടെ പിന്തുണയാണുളളത്. ബീഹാറിൽ നാല്‍പതില്‍ 30 സീറ്റിലും വിജയിക്കാന്‍ എന്‍ ഡി എയ്ക്ക് കഴിഞ്ഞിരുന്നു. ബീഹാറിലെ ഈ എം പിമാരെ കേന്ദ്രത്തിൽ ഉറപ്പിച്ചു നിർത്താൻ ഇന്നത്തെ ഈ മഹാ വിജയം സഹായിക്കും. എന്തായാലും മോദി കേന്ദ്രത്തിലും നിതീഷ് സംസ്ഥാനത്തുമെന്ന തരത്തില്‍ ഡബിള്‍ എ‍ഞ്ചിന്‍ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ഒരിക്കല്‍ കൂടി ബിഹാര്‍ ജനത. വരാനിരിക്കുന്ന അസം, ബംഗാൾ തെരഞ്ഞെടുപ്പുകളിൽ കരുത്തോടെ മുന്നേറാൻ എൻ ഡി എക്ക് ഇത് ആത്മവിശ്വാസം നൽകുമെന്ന് ഉറപ്പാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി