
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയക്കാമെന്ന നിലപാടിൽ തമിഴ്നാട് സർക്കാർ. ഉദയനിധിയെ റിമാൻഡ് ചെയ്യേണ്ടതില്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ എടുത്തതെന്നും എജി കോടതിയിൽ അറിയിച്ചു. ഉദയനിധിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കാൻ തയ്യാറാണെന്നും സർക്കാർ നിലപാട് കോടതിയിൽ അറിയിച്ചു. സർക്കാർ നിലപാട് രേഖപ്പെടുത്തിയ കോടതി, ഉദയനിധിയെ വിട്ടയക്കാൻ അനുവദിച്ചു. ഇന്ന് തന്നെ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം, ഉദയനിധിയുടെ അറസ്റ്റിൽ ഡിഎംകെ പ്രവർത്തകരുടെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിൽ അരങ്ങേറുന്നത്.
അതേ സമയം താൻ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ഉദയനിധിയുടെ പ്രതികരണം. വിജയ്, തൃഷ എന്നിവരെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ തഞ്ചാവൂര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാനിൽ കയറ്റി തഞ്ചാവൂരിലേക്ക് കൊണ്ട് പോവുകയാണ് ചെയ്തത്. വാനിൽ മുന്നിൽ കിടന്ന ഡിഎംകെ പ്രവർത്തകർ പൊലീസിനെ തടയാൻ ശ്രമിച്ചാണ് പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് 12 മണി വരെ നടപടി പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശം മറികടന്നാണ് തിടുക്കത്തിൽ ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
നാളെ ബജറ്റ് സമ്മേളനം ചേരാൻ ഇരിക്കെ ഉദയനിധിയെ നിയമസഭയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചന ആണ് നടക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. ഉദയനിധിക്കെതിരെ ടിവികെ വനിത വിങ്ങും വിജയ് സർക്കാരിനെതിരെ ഡിഎംകെ പ്രവർത്തകരും സംസ്ഥാന വ്യാപകമായി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam