
ബിലാസ്പൂർ: സ്വന്തം വീടുകളിൽ മതപരമായ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കാൻ അധികാരികളുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഛത്തീസ്‌ഗഢ് ഹൈക്കോടതി. നിയമലംഘനങ്ങൾ നടക്കാത്തിടത്തോളം കാലം ഇത്തരം ചടങ്ങുകളിൽ ഇടപെടാൻ സർക്കാരിനോ പൊലീസിനോ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. പൗരന്മാരുടെ സിവിൽ അവകാശങ്ങളിൽ കടന്നുകയറരുതെന്ന് സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശം നൽകിക്കൊണ്ടാണ് ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻഷിയുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഛത്തീസ്‌ഗഢിലെ ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലുള്ള ഗോദ്‌ന ഗ്രാമത്തിലെ താമസക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. തങ്ങളുടെ വീട്ടിൽ ഞായറാഴ്ചകളിലും മറ്റ് വിശേഷ ദിവസങ്ങളിലും നടത്തിവരുന്ന ക്രിസ്തീയ പ്രാർത്ഥനായോഗങ്ങൾ നവഗഡ് പൊലീസും ഗ്രാമപഞ്ചായത്തും തടസപ്പെടുത്തുന്നു എന്നായിരുന്നു ഹർജിക്കാരുടെ പരാതി. ഇത് ഭരണഘടനയുടെ 19-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. 2016 മുതൽ സമാധാനപരമായി നടത്തിവരുന്ന പ്രാർത്ഥനകൾ നിർത്തലാക്കാൻ പൊലീസ് മൂന്ന് തവണ നോട്ടീസ് നൽകി പീഡിപ്പിച്ചതായും ഇവർ ആരോപിച്ചു.
നേരത്തെ ഗ്രാമപഞ്ചായത്ത് നൽകിയിരുന്ന എൻഒസി പിന്നീട് പിൻവലിച്ചതും ഹർജിക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, ഹർജിക്കാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും അനുമതിയില്ലാതെയാണ് യോഗങ്ങൾ നടത്തുന്നതെന്നുമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഈ വാദങ്ങൾ തള്ളിക്കൊണ്ട്, സ്വന്തം വസതിയിൽ പ്രാർത്ഥന നടത്തുന്നതിനെ തടയാൻ രാജ്യത്ത് നിലവിൽ നിയമങ്ങളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊലീസിന്‍റെ നോട്ടീസുകൾ റദ്ദാക്കിയ കോടതി, പൗരന്മാരുടെ സ്വകാര്യതയിലേക്കും വിശ്വാസത്തിലേക്കുമുള്ള അനാവശ്യ കടന്നുകയറ്റങ്ങൾ അനുവദിക്കാനാവില്ലെന്നും ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam