
ദില്ലി: ആഗ്രയിലെ ജാത് മഹലിന് സമീപം പ്രഷർ കുക്കർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ആശങ്ക പരത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ബോംബ് ഡിറ്റക്‌ടറുമായി നടത്തിയ പരിശോധനയിൽ 40 ശതമാനം സ്ഫോടക വസ്തുവുണ്ടെന്ന് കണ്ടെത്തിയതോടെ ആശങ്ക ഇരട്ടിച്ചു. എന്നാൽ വിശദമായ പരിശോധനയിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന് വ്യക്തമായി. മാത്രമല്ല, പൊട്ടിച്ചിരിപ്പിക്കുന്ന ട്വിസ്റ്റാണ് ഈ ഘട്ടത്തിൽ സംഭവത്തിലുണ്ടായത്.
താജ് മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പ്രഷർ കുക്കർ കണ്ടെത്തിയത്. രാവിലെ പള്ളിയിൽ നമസ്‌കരിക്കാൻ എത്തിയവർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ബോംബ് ഡിറ്റക്ടർ കൊണ്ടുവന്നു. ഇത് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 40 ശതമാനം സ്ഫോടകവസ്തു ഉള്ളതായി കണ്ടെത്തി. പിന്നാലെ കൂടുതൽ പരിശോധന നടത്തിയെങ്കിലും ബോംബ് ഡിറ്റക്ടർ കണ്ടെത്തിയത് തെറ്റാണെന്ന് മനസിലായി.
അന്വേഷണം തുടരുന്നതിനിടെ താജ് മഹലിന് അടുത്തുള്ള ഒരു വീട്ടിൽ താമസിക്കുന്ന സ്ത്രീ സിഐഎസ്എഫിനോട് പറഞ്ഞതാണ് ആശങ്ക ഒഴിയാൻ കാരണമായത്. ഒരു കുരങ്ങൻ പ്രഷർ കുക്കറുമായി പോകുന്നത് കണ്ടിരുന്നുവെന്നാണ് ഇവർ സിഐഎസ്എഫിനോട് പറഞ്ഞത്. ബോംബില്ലെന്ന് കൂടി വ്യക്തമായതോടെ അന്വേഷണം തന്നെ അവസാനിപ്പിക്കാൻ ഇത് കാരണമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam