
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചു വിജയിച്ച ടിവികെ നേതാവും നടനുമായ വിജയ് ഏത് സീറ്റ് ഒഴിയുമെന്ന കാര്യത്തിൽ ആകാംക്ഷ. പേരമ്പൂർ, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചതും ജയിച്ചുകയറിയതും. ഇതിൽ പേരമ്പൂർ സീറ്റ് വിജയ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം, തൃച്ചി ഈസ്റ്റ് സീറ്റിൽനിന്ന് വിജയ് രാജിവെച്ചേക്കും.
തൃച്ചി ഈസ്റ്റിൽ 27,416 വോട്ടുകളുടെ ഭൂരിപക്ഷത്തിലും പേരമ്പൂരിൽ 53,715 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയ്‍യുടെ വിജയം. ഭരണകക്ഷിയായിരുന്ന ഡിഎംകെയുടെ സ്ഥാനാർഥികളെയാണ് വിജയ് ഇരുമണ്ഡലങ്ങളിലും പരാജയപ്പെടുത്തിയത്. ചെന്നൈയുടെ വടക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന പേരമ്പൂർ ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു.
തമിഴ്നാട് നിയമസഭയിലെ 234ൽ 108 സീറ്റുകൾ പിടിച്ചായിരുന്നു വിജയ് നേതൃത്വം നൽകുന്ന ടിവികെ വമ്പൻ മുന്നേറ്റം നടത്തിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കം നിരവധി സിറ്റിങ് എംഎൽഎമാരെ പരാജയപ്പെടുത്തിയായിരുന്നു ടിവികെയുടെ മുന്നേറ്റം. കൊളത്തൂർ സീറ്റിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടിവികെ സ്ഥാനാർഥി എംഎസ് ബാബു, എംകെ സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2011 മുതൽ സ്റ്റാലിൻ ജയിച്ചുവരുന്ന മണ്ഡലമായിരുന്നു കൊളത്തൂർ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കാലമായി എംഎൽഎ സ്ഥാനത്ത് തുടരുന്ന ദുരൈമുരുഗനും ടിവികെ കൊടുങ്കാറ്റിൽ കടപുഴകി. കാട്പാടിയിൽ ടിവികെ സ്ഥാനാർഥി എം സുധാകറിനോട് 7,309 വോട്ടുകൾക്കായിരുന്നു ദുരൈമുരുഗന്റെ പരാജയം.
അതിനിടെ, ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തെത്തിയ വിജയ്, ടിവികെ ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചവരുമായി നിർണായക യോഗം നടത്തി. പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുന അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പാർട്ടി സ്വീകരിക്കേണ്ട അടുത്ത ഘട്ടങ്ങൾ സംബന്ധിച്ചു യോഗത്തിൽ തീരുമാനമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam