
ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നടത്തിയത് ഇതിഹാസ പോരാട്ടമെന്നായിരുന്നു മോദിയുടെ അഭിനന്ദന വാചകം. 'ഭാരത് മാതാ കീ ജയ്' എന്നത് രാജ്യത്തെ ഓരോ സൈനികന്‍റെയും ശപഥമാണ്. ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്മരിക്കപ്പെടുമെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ നീതി, നിയമം, സൈനിക ക്ഷമത എന്നിവയുടെ ത്രിവേണി സംഗമമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി. അധര്‍മത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്‍റെ പാരമ്പര്യമാണ്.
9 ഭീകരകേന്ദ്രങ്ങൾ തകർത്തു, നൂറോളം ഭീകരരെ കൊലപ്പെടുത്തി, അവരുടെ വ്യോമാക്രമണം ചെറുത്തു. ഇനി രാജ്യത്തിന് നേരെ ആക്രമണം നടത്താൻ തുനിഞ്ഞാൽ ഒരു മറുപടിയേ ഉള്ളൂ, വിനാശവും മഹാവിനാശവും. പാകിസ്ഥാന്‍റെ മണ്ണിൽ ഒളിച്ചിരുന്ന ആ ഭീകരരെ മൂന്ന് സേനകളും ചേർന്ന് വധിച്ചു. പാക് സേനയെയും വിറപ്പിച്ചു. ഭീകരർക്ക് ഒളിച്ചിരിക്കാനുള്ള കേന്ദ്രങ്ങൾ ഒരുക്കാൻ കഴിയില്ല എന്ന് പാക് സൈന്യത്തോടും നിങ്ങൾ പറഞ്ഞു. ഇനി പാകിസ്ഥാന് കുറച്ച് കാലം സമാധാനമായി ഉറങ്ങാൻ കഴിയില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ നിങ്ങൾ രാജ്യത്തിന്‍റെ അഭിമാനം കാത്തു, ഒന്നിപ്പിച്ചു, അതിർത്തി കാത്തു എന്നും പ്രധാനമന്ത്രി സൈനികരോടായി പറഞ്ഞു.
പാകിസ്ഥാനിൽ 20-25 മിനിറ്റിനകം കൃത്യം കണിശതയോടെ പാകിസ്ഥാനുള്ളിൽ ഒളിച്ചിരുന്ന ഭീകരരുടെ കേന്ദ്രം ആക്രമിച്ചു തകർത്തു. അവരുടെ കേന്ദ്രം ആക്രമിച്ച് തകർത്തു കളയുമെന്ന് അവർക്ക് മുൻകൂട്ടി കാണാൻ പോലും കഴിഞ്ഞില്ല. തീവ്രവാദികളുടെ തലസ്ഥാനം ആക്രമിച്ച് തകർത്തു. പകരം അവർ യാത്രാവിമാനങ്ങളെ മറയാക്കി പ്രത്യാക്രമണം നടത്തി. അതെത്ര വിഷമകരമായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നു. നിങ്ങൾ സിവിലിയൻ വിമാനങ്ങളെ ആക്രമിക്കാതെ, അവയ്ക്ക് നാശം വരുത്താതെ കൃത്യം പ്രത്യാക്രമണം നടത്തിയതിൽ എനിക്ക് അഭിമാനമുണ്ട്. ഭീകരകേന്ദ്രങ്ങൾ മാത്രം ആക്രമിക്കാനുള്ള തീരുമാനം നടപ്പാക്കിയ നിങ്ങളെ ഓർത്ത് അഭിമാനമുണ്ട്.
പാക് ഡ്രോണുകൾ, ആളില്ലാ ചെറുവിമാനങ്ങൾ, മിസൈൽ, യുദ്ധവിമാനങ്ങൾ എന്നിവ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഒന്നുമല്ലാതായി. ഭീകരതയ്ക്ക് എതിരായി ഇന്ത്യയുടെ ലക്ഷ്മണരേഖ എന്താണെന്ന് വ്യക്തമാണ്. ഇനി ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ ഉറപ്പായും മറുപടി നൽകുമെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ന്യൂ നോർമലാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ഇന്ത്യ മൂന്ന് തീരുമാനങ്ങൾ എടുത്തു കഴിഞ്ഞുവെന്നും മോദി പറഞ്ഞു. 1. ഇനി ഇന്ത്യയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ഇന്ത്യയുടെ രീതിയിൽ ഇന്ത്യയുടെ സമയത്ത് തിരിച്ചടിച്ചിരിക്കും. 2. ആണവ ബ്ലാക്ക് മെയിൽ വച്ച് പൊറുപ്പിക്കില്ല 3. ഭീകരതയെ സംരക്ഷിക്കുന്ന സർക്കാരിനെയും ഭീകര കേന്ദ്രങ്ങളെയും വേറിട്ട് കാണില്ല. ലോകത്തിന് ഈ നയം മനസ്സിലായിക്കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലെ ഓരോ നിമിഷവും നമ്മുടെ സൈനിക ക്ഷമത എടുത്തുകാട്ടുന്നതാണ്. നിങ്ങൾക്ക് കോടി പ്രണാമം. ഏത് സേനയായാലും നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ഏകോപനവും മികച്ചതായിരുന്നു. എസ് 400 പോലെയുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ച ആകാശും വിജയകരമായി പ്രവർത്തിച്ചു. നമ്മുടെ മുൻനിരപ്രതിരോധ സംവിധാനത്തോട് മുട്ടി നിൽക്കാൻ പാകിസ്ഥാന് കഴിയില്ല. പുതുതലമുറ പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുക ഒരു കഴിവാണ്. നിങ്ങൾ ടെക്നോളജിയും ടാക്റ്റിക്സും ഒരുമിച്ച് കൊണ്ട് പോയി.
ഇനി പാകിസ്ഥാൻ ഭീകരപ്രവർത്തനമോ സൈനികാക്രമണമോ നടത്തിയാൽ മുഖമടച്ച് മറുപടി നൽകും. ഇത് പറയാനുള്ള പിൻബലം നിങ്ങളുടെ ധീരതയാണ്. നമ്മൾ തയ്യാറായിരിക്കണം, ശത്രുവിനെ ഓർമിപ്പിക്കണം ഇത് പുതിയ ഇന്ത്യയാണ്. ഇന്ത്യ സമാധാനത്തിന്‍റെ നാടാണ്. എന്നാൽ മനുഷ്യത്വത്തിന് നേരെ ആക്രമണമുണ്ടായാൽ ശത്രുവിനെ മണ്ണോട് ചേർക്കാനും മടിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം മുദ്രാവാക്യം വിളികളോട് കൂടിയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ആദംപൂരിലെ വ്യോമത്താവളത്തിൽ എത്തിയാണ് മോദി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.