24 മണിക്കൂറിൽ 906 എം.എം മഴയാണ് വസാദിൽ രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ഗുജറാത്തിൽ ട്രെയിൻ സർവീസുകൾ വൈകി. പലയിടത്തും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.വടക്കൻ മേഖലയിലേക്കുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
അഹമ്മദാബാദ്: ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ. ഗുജറാത്തിലെ മധ്യ, വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ ഗുജറാത്തിലെ പഞ്ചമഹൽ, ദാഹോദ്, മഹിസാഗർ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വത്സാദ് ജില്ലയിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. 24 മണിക്കൂറിൽ 906 എം.എം മഴയാണ് വസാദിൽ രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ഗുജറാത്തിൽ ട്രെയിൻ സർവീസുകൾ വൈകി. പലയിടത്തും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.വടക്കൻ മേഖലയിലേക്കുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
വത്സാദിലെ ഉംബർഗാവനിൽ വ്യാഴാഴ്ച രാവിലത്തെ രണ്ടു മണിക്കൂറിനുള്ളിൽ 7.2 ഇഞ്ച് മഴയാണ് പെയ്തത്. സൂറത്തിലും സമാനമായ രീതിയിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ ശക്തമായതോടെ ഗുജറാത്തിൽ ഗാന്ധിനഗർ, സബർകാന്ത, ആരവല്ലി, ഖേദ, വഡോദര, ഛോട്ടാ ഉദേപൂർ, നർമ്മദ, ഡാങ്, നവസാരി, വത്സാദ്, താപി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ആനന്ദ്, അമ്രേലി, ഭാവ്നഗർ, ഗിർ സോംനാഥ്, ബോതാദ് എന്നീ ജില്ലകളിൽ ജൂലൈ 26 വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. മഹാരാഷ്ട്ര അതിർത്തി പങ്കിടുന്ന ഡാങ് ജില്ലയിലെ 47 പഞ്ചായത്ത് റോഡുകൾ അടച്ചു. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


