
ദില്ലി: ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ലാഗ് ഓഫ് റദ്ദാക്കി. ഗോവ-മുംബൈ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനമാണ് റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്നത്. വലിയ ചടങ്ങാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ന് ഉദ്ഘാടനം എന്ന് നടക്കുമെന്ന് വ്യക്തതയില്ല. ആർഭാടത്തോടെയാണ് ഉദ്ഘാടന പരിപാടി ആസൂത്രണം ചെയ്തത്. എല്ലാ സംസ്ഥാനങ്ങളും വന്ദേ ഭാരത് ട്രെയിനുകളുടെ പരിധിയിൽ വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഗോവ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ മഹത്തായ ഫ്ലാഗ് ഓഫ് ചടങ്ങ് തൽക്കാലം റദ്ദാക്കിയിരിക്കുകയാണെന്നും ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുമോ അതോ മഡ്ഗാവിൽ ഉദ്ഘാടന ചടങ്ങില്ലാതെ പുറപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം രാവിലെ 10.45നായിരുന്നു ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്.
വെള്ളിയാഴ്ച ട്രയൽ റൺ നടത്തുകയും മഡ്ഗാവ് സ്റ്റേഷനിൽമെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തു.
സിഎംസിടി, ദാദർ, താനെ, പൻവേൽ, ഖേഡ്, രത്‌നഗിരി, കങ്കാവലി, തിവിം, മഡ്ഗാവ് സ്റ്റേഷനുകളിൽ നിര്‍ത്തി 7 മണിക്കൂറും 50 മിനിറ്റും കൊണ്ട് മഡ്ഗാവ്-മുംബൈ യാത്ര പൂര്‍ത്തിയാക്കും. ആഴ്ചയിൽ ആറ് ദിവസമാണ് സര്‍വീസ് നിശ്ചയിച്ചിരുന്നത്.
ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. ഈ പാളം തെറ്റിയ ബോഗികളിലേക്ക് 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചു കയറിയ കോറമാണ്ഡൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
'കവച്' ഉണ്ടായിരുന്നെങ്കില്‍ ആ പാളങ്ങള്‍ ഇങ്ങനെ ചോരപ്പുഴയില്‍ കുതിരില്ലായിരുന്നു!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam